ബെയ്ജിങ്: ഇസ്രായേൽ-ഫലസ്തീൻ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് വാഗ്ദാനവുമായി ചൈന രംഗത്ത്. ഇക്കാര്യം ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരെ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് അറിയിച്ചു.ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള രൂക്ഷമായ സംഘർഷത്തിൽ ചൈനക്ക് അങ്ങേയറ്റം ആശങ്കയുണ്ടെന്നും സമാധാന സംഭാഷണം പുനരാരംഭിക്കുന്നതിന് പിന്തുണ നൽകാൻ തയാറാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മധ്യപൂർവ ദേശത്ത് സ്വാധീനം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾ സമീപകാലത്ത് ഊർജിതമാണ്. 2016ൽ വിച്ഛേദിച്ച നയതന്ത്രബന്ധം പുനരാരംഭിക്കാൻ കഴിഞ്ഞ മാസം സൗദി അറേബ്യയും ഇറാനും തീരുമാനിച്ചത് ചൈനയുടെ നയതന്ത്ര ദൗത്യത്തിന്റെ വിജയമായിരുന്നു. തർക്കങ്ങൾ സംഭാഷണത്തിലൂടെ പരിഹരിക്കാൻ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സൗദി അറേബ്യയും ഇറാനുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഏലി കോഹനുമായുള്ള ചർച്ചയിൽ ക്വിൻ ഗാങ് പറഞ്ഞതായി പ്രസ്താവനയിൽ വ്യക്തമാക്കി.
സമാധാന സംഭാഷണം പുനരാരംഭിക്കുന്നതിനുള്ള രാഷ്ട്രീയ ധീരത ഇസ്രായേലും ഫലസ്തീനും കാണിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇതിനുള്ള സൗകര്യമൊരുക്കാൻ ചൈന തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷം ലഘൂകരിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അറിയിച്ച കോഹൻ, ഹ്രസ്വകാലംകൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ല വിഷയമെന്ന് അഭിപ്രായപ്പെട്ടതായും ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, റമദാന്റെ അവസാന നാളുകളിൽ ഉൾപ്പെടെ ടെംപ്ൾ മൗണ്ടിൽ സമാധാനം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഇരു വിദേശകാര്യ മന്ത്രിമാരും ചർച്ച ചെയ്തതായും ഫലസ്തീനുമായുള്ള സമാധാന സംഭാഷണത്തെക്കുറിച്ച് പരാമർശമുണ്ടായില്ലെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതിയിലുള്ള ആശങ്ക കോഹൻ അറിയിച്ചതായും ആണവായുധങ്ങൾ നേടുന്നതിൽനിന്ന് തെഹ്റാനെ തടയണമെന്ന് ചൈനയോട് ആവശ്യപ്പെട്ടതായും പ്രസ്താവനയിൽ വ്യക്തമാക്കി.സംഭാഷണം പുനരാരംഭിക്കുന്നതിൽ സജീവ പങ്കാളിത്തം വഹിക്കാൻ ചൈന തയാറാണെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ മാലികിയെയും ചൈന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.