ഹസൻ നസറുല്ലയുടെ പ്രസംഗത്തിനിടെ ലബനാനിൽ ഇസ്രായേൽ ആക്രമണം; തിരിച്ചടിച്ച് ഹിസ്ബുല്ല

തെൽ അവീവ്: ഹിസ്ബുല്ല മേധാവി ഹസൻ നസറുല്ലയുടെ അഭിസംബോധനക്ക് പിന്നാലെ തെക്കൻ ലബനാനിൽ ആക്രമണം നടത്തി ഇസ്രായേൽ യുദ്ധവിമാനങ്ങൾ. 52 ആക്രമണങ്ങൾ തെക്കൻ ലബനാനിൽ നടത്തിയെന്നാണ് ഇസ്രായേൽ വാർത്ത ഏജൻസി അറിയിക്കുന്നത്. ഹിസ്ബുല്ല മേധാവിയുടെ അഭിസംബോധനക്ക് ഇടയിലാണ് ആക്രമണമുണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഇസ്രായേൽ സൈനിക പോസ്റ്റുകൾ ലക്ഷ്യമിട്ട് ഹിസ്ബുല്ലയും ആക്രമണങ്ങൾ നടത്തി. 17 ആക്രമണങ്ങളാണ് മേഖലയിൽ ഹിസ്ബുല്ല നടത്തിയത്. വെള്ളിയാഴ്ച രാവിലെയും ആക്രമണങ്ങൾ തുടരുമെന്ന സൂചനയും ഹിസ്ബുല്ല നൽകിയിട്ടുണ്ട്.

പേജർ- വോകി ടോക്കി ആക്രമണങ്ങൾ കൂട്ടക്കൊലയാണെന്നും ഭീകരപ്രവർത്തനമാണെന്നും ഹിസ്ബുല്ല തലവൻ ഹസൻ നസറുല്ല പറഞ്ഞു. ലബനാന്റെ പരമാധികാരത്തിനും ജനങ്ങൾക്കുമെതിരായ യുദ്ധപ്രഖ്യാപനമാണിതെന്നും അദ്ദേഹം പറഞ്ഞു. പൊട്ടിത്തെറികളെ കുറിച്ച് അന്വേഷിക്കാൻ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

മിനിറ്റുകൾക്കുള്ളിൽ ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്താനാണ് ഇസ്രായേൽ ശ്രമിച്ചത്. പല പേജറുകളും പ്രവർത്തിക്കാത്തതിനാലും സിച്ച് ഓഫ് ആയതിനാലുമാണ് അങ്ങനെ സംഭവിക്കാതിരുന്നത്. ലബനാനിലെ ജനങ്ങൾ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. യുദ്ധം ഇസ്രായേലിനും ഹിസ്ബുല്ലക്കും പരിഹാരമല്ല.

മൂവായിരത്തോളം പേജറുകൾ പൊട്ടിത്തെറിച്ച് 12 പേർ മരിക്കുകയും 3000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിന് പിന്നാലെ ലബനാനിലുണ്ടായ വാക്കി-ടോക്കി പൊട്ടിത്തെറിയിൽ മരണം 20 ആയിരുന്നു. 450 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലബനൻ തലസ്ഥാനമായ ബെയ്റൂത്തിലെ തെക്കൻ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ചത്. എത്രയെണ്ണം പൊട്ടിത്തെറിച്ചുവെന്നതടക്കം കൂടുതൽ കാര്യങ്ങൾ അറിവായിട്ടില്ലെന്ന് ലബനൻ മാധ്യമങ്ങൾ പറയുന്നു.

Tags:    
News Summary - Israel strikes Lebanon during Hezbollah chief's speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.