നേപ്പാൾ വിമാനപകടം; മുഴുവന്‍ യാത്രക്കാരും മരിച്ചതായി സ്ഥിരീകരിച്ചു

കാഠ്മണ്ഡു: നേപ്പാളിൽ അപകടത്തിൽപ്പെട്ട താരാ എയർ വിമാനത്തിലെ മുഴുവന്‍ യാത്രാക്കാരും മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നും യാത്രാക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി‍യതായും നേപ്പാളിലെ മാധ്യമമായ മൈ റിപബ്ലിക്ക റിപ്പോർട്ട് ചെയ്തു. നാല് ഇന്ത്യക്കാരടക്കം 22 പേരുമായി പറന്നുയർന്ന താര എയറിന്‍റെ ട്വിൻ ഒട്ടർ വിമാനമാണ് അപകടത്തിൽ പെട്ടത്. പൊഖാറ നഗരത്തിൽ നിന്ന് മധ്യ നേപ്പാളിലെ വിനോദസഞ്ചാര നഗരമായ ജോംസോമിലേക്ക് പോകുകയായിരുന്നു വിമാനം.

മസ്താങ് ജില്ലയിലെ തസാങ്-2ൽ 14,500 അടി ഉയരത്തിലാണ് വിമാനം തകർന്നത്. വിമാന അവശിഷ്ടങ്ങളും മൃതദേഹങ്ങളും ഏകദേശം 100 മീറ്റർ ചുറ്റളവിൽ ചിതറിയതായി പൊലീസ് പറഞ്ഞു. വിമാനം തകർന്ന നിലയിൽ കണ്ട വിവരം പ്രദേശവാസികൾ സൈന്യത്തെ അറിയിക്കുകയായിരുന്നു. വിമാനത്തിൽ തീപിടിത്തമുണ്ടായിട്ടില്ലെന്നും സമീപത്തെ പാറക്കെട്ടിൽ ഇടിച്ച ശേഷം അപകടത്തിൽപ്പെടുകായായിരുന്നെന്നും പ്രദേശവാസിയായ ഇന്‍ഡ സിങ് പറഞ്ഞു.15 പേരടങ്ങുന്ന സൈനിക സംഘത്തെ സ്ഥലത്ത് ഇറക്കിയതായി നേപാൾ സൈനിക വക്താവ് നേരത്തെ അറിയിച്ചിരുന്നു.

എയർലൈനിന്റെ യാത്രക്കാരുടെ പട്ടികയിൽ ഉണ്ടായിരുന്ന നാല് ഇന്ത്യക്കാർ അശോക് കുമാർ ത്രിപാഠി, ഭാര്യ വൈഭവി ത്രിപാഠി, അവരുടെ മക്കളായ ധനുഷ്, ​ഋതിക എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുംബൈയിലെ താനെ സ്വദേശികളാണിവർ.

മസ്താങ് ജില്ലയിലെ ജോംസോമിലൂടെ സഞ്ചരിച്ച വിമാനം ധൗലഗിരി പർവതത്തിലേക്ക് വഴിതിരിച്ചു വിട്ടിരുന്നെന്നും അതിനുശേഷം ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നുമായിരുന്നു ലഭിച്ച ആദ്യ വിവരം. 2009ൽ യെതി എയർലൈൻസ് ഫ്‌ളീറ്റിൽ നിന്നുള്ള വിമാനങ്ങൾ ഉപയോഗിച്ചാണ് താര എയർ രൂപീകരിച്ചത്. 2019 ൽ താര എയറിനെ സുരക്ഷിതമല്ലാത്ത എയർലൈനുകളിൽ ഒന്നായി ഫോർബ്സ് വിലയിരുത്തിയിരുന്നു.

Tags:    
News Summary - No survivors found at Tara Air plane crash site, collection of dead bodies begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.