ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൺസർവേറ്റിവ് പാർട്ടിയിലെ സ്ഥാനാർഥികളിൽ ഒരാൾ ഇന്ത്യൻ വംശജനായ ഋഷി സുനകാണെന്ന് ഉറപ്പായി. 128 എം.പിമാരുടെ പിന്തുണ ഉറപ്പാക്കി ഞായറാഴ്ച അദ്ദേഹം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു.
357 കൺസർവേറ്റിവ് എം.പിമാരിൽ 100 പേരുടെ പിന്തുണ വേണമെന്നാണ് നിബന്ധന. തിങ്കളാഴ്ച വരെ നാമനിർദേശം സമർപ്പിക്കാൻ അവസരമുണ്ട്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും നിലവിലെ മന്ത്രിസഭാംഗം പെന്നി മോർഡോണ്ടുമാണ് മത്സരിക്കാൻ താൽപര്യപ്പെടുന്ന മറ്റു രണ്ടുപേർ. 100 സഹ എം.പിമാരുടെ പിന്തുണയുണ്ടെങ്കിൽ 357 കൺസർവേറ്റിവ് എം.പിമാരിൽ ആർക്കും മത്സരിക്കാം.
100 എം.പിമാരുടെ പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുകയാണ് ബോറിസ് ജോൺസനും പെന്നി മോർഡോണ്ടും. ആർക്കും അതിന് കഴിഞ്ഞില്ലെങ്കിൽ സുനകിന് നേരിട്ട് പ്രധാനമന്ത്രിയാകാൻ വഴിയൊരുങ്ങും. മൂന്നുപേർ ഉണ്ടെങ്കിൽ ആദ്യം എം.പിമാർക്കിടയിൽ വോട്ടെടുപ്പ് നടത്തി ഒരാളെ ഒഴിവാക്കും. ബാക്കി രണ്ടുപേരിൽനിന്ന് കൺസർവേറ്റിവ് പാർട്ടി അംഗങ്ങൾ ഓൺലൈനായി വോട്ടുചെയ്ത് ഒരാളെ തിരഞ്ഞെടുക്കും. പാർട്ടിക്ക് പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാൽ ഇയാൾക്ക് പ്രധാനമന്ത്രിയാകാം.
100 പേരുടെ പിന്തുണയുണ്ടെന്നാണ് ബോറിസ് ജോൺസൻ അവകാശപ്പെടുന്നത്. 55 പേർ മാത്രമെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിട്ടുള്ളൂ. അതിനിടെ ശനിയാഴ്ച രാത്രി ഋഷി സുനകും ബോറിസ് ജോൺസനും ചർച്ച നടത്തി.
ജോൺസൻ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്നു സുനക്. ആവശ്യമായി വന്നാൽ വെള്ളിയാഴ്ചയാകും പാർട്ടി അംഗങ്ങൾക്കിടയിലെ വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.