വ്ളാദിമിർ പുടിൻ, സെലൻസ്കി
പാരിസ്: റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ഉടൻ മരിക്കുമെന്നും അത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിക്കുന്നതിലേക്ക് നയിക്കുമെന്ന് കരുതുന്നതായും യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. ബുധനാഴ്ച പാരിസിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോഴായിരുന്നു സെലൻസ്കിയുടെ പരാമർശം. പുടിന്‍റെ ആരോഗ്യനില മോശമാണെന്ന രീതിയിൽ അഭ്യൂഹങ്ങളുയരുന്നതിനിടെ ‘കിയവ് ഇൻഡിപെൻഡന്‍റ്’ എന്ന വാർത്താ പോർട്ടലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
“പുടിൻ ഉടൻ മരിക്കുമെന്നത് വസ്തുതയാണ്, യുദ്ധം അവസാനിക്കുകയും ചെയ്യും, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ സെലൻസ്‌കി പറഞ്ഞു. സമാധാന, വെടിനിർത്തൽ ചർച്ചകൾക്കിടെ ക്രെംലിന്‍റെ ആവശ്യങ്ങൾക്ക് വഴങ്ങാതെ ശക്തമായി തുടരാൻ അദ്ദേഹം യു.എസിനോട് ആവശ്യപ്പെടുകയും ചെയ്തു. ആഗോള ഒറ്റപ്പെടലിൽനിന്ന് പുടിനെ പുറത്തുകടക്കാൻ അമേരിക്ക സഹായിക്കരുത്. അത് അപകടകരമാണെന്ന് താൻ വിശ്വസിക്കുന്നു. യൂറോപ്-അമേരിക്ക സഖ്യത്തെ പുതിൻ ഭയപ്പെടുന്നുണ്ടെന്നും അത് തടയനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും യുക്രേനിയൻ പ്രസിഡന്‍റ് പറഞ്ഞു.
അതേസമയം, യുദ്ധത്തിൽ അമേരിക്ക നൽകിയ സഹായത്തിന് സെലെൻസ്‌കി നന്ദി പ്രകടിപ്പിച്ചു. എന്നാൽ യുദ്ധ സാഹചര്യങ്ങളെ കുറിച്ചുള്ള റഷ്യൻ നിലപാടുകളിൽ യു.എസ് സ്വാധീനിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്നിലെ ഊർജ സംവിധാനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തൽക്കാലം നിർത്തിവെക്കാൻ യു.എസ് മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും സമ്മതിച്ചതിന് പിന്നാലെയാണ് സെലെൻസ്കിയുടെ പ്രതികരണം. ആഗോളവിപണിയിൽ റഷ്യക്കുള്ള ഉപരോധങ്ങളിൽ ഇളവ് നൽകുന്നതിന് യു.എസ് തയാറായതോടെയാണ് ആക്രമണങ്ങൾ തൽക്കാലം നിർത്താൻ റഷ്യ തയാറായത്.
റഷ്യൻ നേതാവ് നിർത്താതെ ചുമയ്ക്കുന്ന വിഡിയോകൾ പുറത്തുവന്നതിനു പിന്നാലെയാണ് ആരോഗ്യം മോശമാണെന്ന അഭ്യൂഹം ശക്തമായത്. 2014ല്‍ പുടിന്‍ ക്യാന്‍സര്‍ ബാധിതനാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം ക്രെംലിൻ നിഷേധിച്ചിരുന്നു. പുടിൻ അദ്ദേഹത്തിന്‍റെ അനുയായിയാൽ കൊല്ലപ്പെടുമെന്ന് നേരത്തെ സെലന്‍സ്കി പറഞ്ഞിട്ടുണ്ട്. യുക്രൈൻ യുദ്ധത്തെക്കുറിച്ച് പുറത്തിറങ്ങിയ ഡോക്യുമെന്‍ററിയിലായിരുന്നു സെലെൻസ്‌കിയുടെ പരാമർശം. യുക്രൈനിൽ റഷ്യ നടത്തിയ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തിലാണ് ഡോക്യുമെന്‍ററി പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.