റഫയിൽ മാധ്യമപ്രവർത്തകൻ അടക്കം 25 പേരെ ഇസ്രായേൽ കൊലപ്പെടുത്തി

ഗസ്സ: തെക്കൻ ഗസ്സയിലെ റഫയിൽ വീടുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മാധ്യമപ്രവർത്തകൻ ആദിൽ സഅറബ് ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേന കൊലപ്പെടുത്തിയ മാധ്യമപ്രവർത്തകരുടെ എണ്ണം 97 ആയി.

ഗസ്സയിൽ നിന്നുള്ള വാർത്തകൾ പുറംലോകം അറിയാതിരിക്കാൻ ഇസ്രായേൽ സേന ബോധപൂർവം മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുകയാ​ണെന്ന് വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അതിനിടെ, തുടർച്ചയായ 74-ാം ദിവസവും ഗസ്സയിൽ ആക്രമണം തുടരുന്ന ഇസ്രായേൽ സൈന്യം ദയ്ർ അൽബലാഹ് ലക്ഷ്യമാക്കി ഇന്നലെ രാത്രി കടുത്ത വ്യോമാക്രമണം അഴിച്ചുവിട്ടു. ഒക്ടോബർ 7 മുതൽ 19,453 പേർ കൊല്ലപ്പെട്ടതായും 52,286 പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ സ്ഥലങ്ങളിലായി 1,680 കൂട്ടക്കൊലകളാണ് അധിനിവേശ സേന നടത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.

ഞായർ, തിങ്കൾ ദിവസങ്ങളിലായി ജബലിയ, നുസൈറാത്ത് അഭയാർഥി ക്യാമ്പുകളിലും ശുജയ്യ, തൂഫ, ദറാജ് പ്രദേശങ്ങളിലെ വീടുകളിലും നടത്തിയ ബോംബാക്രമണത്തിൽ 135 പേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ അൽശിഫ ആശുപത്രിക്കു സമീപം 26 ഫലസ്തീനികളെ വെടിവെച്ചുകൊന്നു.

ഖാൻ യൂനുസിലെ നാസർ മെഡിക്കൽ കോംപ്ലക്സിനുനേരെ തീതുപ്പിയ ഇസ്രായേൽ ടാങ്കുകൾ പ്രസവശുശ്രൂഷ വിഭാഗം തകർത്തു. 13കാരി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിലെ മൊത്തം മരണം 19,453 ആയതായും 52,286 പേർക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. വെസ്റ്റ്ബാങ്കിലെ ഫറ അഭയാർഥി ക്യാമ്പിൽ നടത്തിയ വെടിവെപ്പിൽ നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടു.

അതേസമയം, ഖത്തറിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ വീണ്ടും സജീവമായി. അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ ഡയറക്ടർ ബിൽ ബേൺസും ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ തലവൻ ഡേവിഡ് ബെർണിയയും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായുള്ള ചർച്ചക്കായി പോളണ്ട് തലസ്ഥാനമായ വാഴ്സോയിലെത്തി. അടിയന്തര വെടിനിർത്തലും സഹായമെത്തിക്കലും ആവശ്യപ്പെടുന്ന യു.എ.ഇയുടെ പ്രമേയം ഐക്യരാഷ്ട്രസഭ രക്ഷാസമിതി വീണ്ടും ചർച്ചക്കെടുക്കുന്നുണ്ട്.

വെടിനിർത്തൽ പ്രമേയം നേരത്തേ രണ്ടുതവണ യു.എസ് വീറ്റോ ചെയ്തിരുന്നു. ഫ്രാൻസ്, യു.കെ, ജർമനി എന്നീ രാജ്യങ്ങളും വെടിനിർത്തൽ ആവശ്യം ഉന്നയിക്കുന്നതിനാൽ ഇത്തവണ യു.എസ് നിലപാട് നിർണായകമാണ്. ഹമാസ് ബന്ദികളാക്കിയ മൂന്നുപേർ ഇസ്രായേൽ സൈനികരുടെ വെടിയേറ്റ് അബദ്ധത്തിൽ കൊല്ലപ്പെട്ട സംഭവവും വെടിനിർത്തൽ ശ്രമങ്ങൾക്ക് ആക്കംകൂട്ടും. ഇസ്രായേൽ സന്ദർശനത്തിനെത്തിയ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഗസ്സയിലെ ആക്രമണത്തിന്റെ ശക്തി കുറക്കാൻ സമ്മർദം ചെലുത്തിയേക്കുമെന്ന സൂചനയുമുണ്ട്.

Tags:    
News Summary - Scores of martyrs in Israeli strikes in Rafah, including 1 journalist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.