കാബൂൾ: അഫ്ഗാൻ പൗരന്മാർ വിമാനത്താവളത്തിലേക്ക് പോകരുതെന്നും രാജ്യം വിടരുതെന്നും താലിബാൻ. സുരക്ഷ കണക്കിലെടുത്ത് ജോലിചെയ്യുന്ന സ്ത്രീകൾ വീടുകളിൽതന്നെ കഴിയണമെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. ഇത് താൽക്കാലിക നടപടിയാണെന്നും സുരക്ഷക്കുള്ള സംവിധാനങ്ങൾ നിലവിൽവരുന്നതുവരെയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ആഗസ്റ്റ് 31നുള്ളിൽ അഫ്ഗാനിസ്താനിൽ നിന്നുള്ള ഒഴിപ്പിക്കൽ പൂർത്തിയാക്കണമെന്നും അമേരിക്കൻ സഖ്യകക്ഷി സേനകളുടെ പിൻമാറ്റത്തിന് സമയപരിധി നീട്ടി നൽകില്ലെന്നും താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ ഡയറക്ടർ വില്യം ബേൺസ് രഹസ്യമായി കാബൂളിലെത്തി. തിങ്കളാഴ്ച ബേൺസ്, താലിബാൻ നേതാവ് അബ്ദുൽ ഗനി ബറാദറുമായി ചർച്ച നടത്തിയതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
കാബൂൾ വിമാനത്താവളം വഴി കുടിയൊഴിപ്പിക്കൽ തുടരുന്നതിനിടെയാണ് സി.ഐ.എ തലവൻ അഫ്ഗാനിലെത്തിയത്. രാജ്യം വിടുന്നവരെ ഒഴിപ്പിക്കാൻ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സേനകൾ അഫ്ഗാനിൽ തുടരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആഗസ്റ്റ് 31നുള്ളിൽ പൂർണ സൈനിക പിന്മാറ്റമുണ്ടാകുമെന്നായിരുന്നു യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചത്. എന്നാൽ, ഒഴിപ്പിക്കുന്നത് തുടരാൻ പിന്മാറ്റം നീട്ടണമെന്ന് ജോ ബൈഡനു മേൽ ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സമ്മർദമുണ്ട്. ഇതിനിടെ സർക്കാർ രൂപവത്കരിക്കുന്നതിനു മുമ്പ് തന്നെ താലിബാൻ രണ്ടു മന്ത്രിമാരെയും രഹസ്യാന്വേഷണ തലവനെയും നിയമിച്ചതായി റിപ്പോർട്ടുണ്ട്. ഗുൽ ആഗയെ ധനമന്ത്രിയായും സദർ ഇബ്രാഹിമിനെ ആഭ്യന്തര മന്ത്രിയായും നജീബുല്ലയെ രഹസ്യാന്വേഷണ വിഭാഗം തലവനുമായാണ് നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.