തെൽ അവീവ്: ഇസ്രായേൽ നഗരമായ തെൽ അവീവിൽ വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. എട്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ലെന്നാണ് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യു.എസ് എംബസിക്ക് മീറ്ററുകൾ മാത്രം മാറിയാണ് സ്ഫോടനമുണ്ടായ സ്ഥലം.
അതേസമയം, ഡ്രോൺ ആക്രമണമാണ് സ്ഫോടനത്തിന്റെ കാരണമെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇസ്രായേൽ സുരക്ഷാസംവിധാനങ്ങളെ നിഷ്പ്രഭമാക്കി ഡ്രോൺ വന്നത് സംബന്ധിച്ച് പരിശോധന തുടരുമെന്നും ഇസ്രായേൽ വ്യക്തമാക്കി. സ്ഫോടനത്തിന് മുമ്പ് ശത്രുക്കളുടെ ഒരു വിമാനവും ഇസ്രായേൽ വ്യോമാതിർത്തിയിലേക്ക് കടന്നിട്ടില്ലെന്നായിരുന്നു പ്രതിരോധസേനയുടെ അവകാശവാദം. തുടർന്ന് ഡ്രോണാക്രമണത്തിനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധസേന അറിയിച്ചിരുന്നു.
അതേസമയം, ഗസ്സയിൽ അഭയാർഥികൾ താമസിക്കുന്ന സ്കൂളുകൾക്ക് നേരെ ഇസ്രായേൽ ആക്രമണം തുടരുകയാണ്. രണ്ട് സ്കൂളുകൾ കൂടി കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമിച്ചു. 10 ദിവസത്തിനിടെ എട്ട് സ്കൂളുകളാണ് ഇസ്രായേലിന്റെ ആക്രമണത്തിന് ഇരയായത്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയതിന് ശേഷം തങ്ങളുടെ 120 സ്കൂളുകൾ ആക്രമിക്കപ്പെട്ടുവെന്ന് ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസി അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.