മോസ്കവയെ കരിങ്കടലിൽ മുക്കിയതിന് പിന്നിൽ യു.എസോ? യുക്രെയ്ൻ മിസൈലാക്രമണത്തിന് യു.എസ് സഹായം നൽകിയതായി റിപ്പോർട്ടുകൾ

ഷ്യയുടെ അഭിമാനമായ പടക്കപ്പൽ മോസ്കവയെ കരിങ്കടലിൽ യുക്രെയ്ന്‍റെ നെപ്ട്യൂൺ മിസൈലുകൾ ആക്രമിച്ച് മുക്കിയതിന് പിന്നിൽ യു.എസിന്‍റെ കരങ്ങളുമുണ്ടെന്ന് റിപ്പോർട്ടുകൾ. കപ്പലിനെ മുക്കാനുള്ള തീരുമാനം യുക്രെയ്ന്‍റേതാണെങ്കിലും കൃത്യമായ കപ്പൽ സ്ഥാനം ഉൾപ്പെടെ നിർണായകമായ വിവരങ്ങൾ നൽകിയത് യു.എസ് ഇന്‍റലിജൻസാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

റഷ്യയുടെ അധിനിവേശത്തെ ചെറുക്കാൻ യുക്രെയ്ന് കൂടുതൽ സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കൻ കക്ഷി യു.എസ് പ്രസിഡന്‍റ് ജോ ബൈഡന് മേൽ കൂടുതൽ സമ്മർദം ചെലുത്തുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തൽ. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ യു.എസോ നാറ്റോയോ ഇതുവരെ നേരിട്ടുള്ള ഇടപെടൽ നടത്തിയിട്ടില്ല.

തങ്ങൾ മിസൈലാക്രമണത്തിൽ തകർത്തുവെന്ന് യുക്രെയ്ൻ അവകാശപ്പെടുമ്പോൾ, തീപ്പിടിത്തത്തെ തുടർന്നുള്ള പൊട്ടിത്തെറിയിലാണ് കപ്പൽ തകർന്നതെന്നാണ് റഷ്യ അവകാശപ്പെടുന്നത്. റഷ്യയുടെ അഭിമാനമായ പടക്കപ്പൽ തീപ്പിടിച്ച് കരിങ്കടലിൽ മുങ്ങുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മോസ്കവ മുങ്ങിയത് റഷ്യക്ക് കനത്ത തിരിച്ചടിയായതായാണ് വിലയിരുത്തൽ.

റഷ്യൻ പടക്കപ്പലിനെ തങ്ങളുടെ കരുത്തേറിയ കപ്പൽവേധ മിസൈലായ നെപ്ട്യൂൺ തകർത്തെന്നാണ് യുക്രെയ്ൻ അവകാശപ്പെട്ടിരുന്നത്. 280 കിലോമീറ്റർ വരെ ദൂരപരിധിയുള്ളതും വൻ നാശമുണ്ടാക്കാൻ പര്യാപ്തമായതുമായ മിസൈലാണ് നെപ്ട്യൂൺ.

എന്നാൽ യുക്രെയ്ന്‍റെ വാദം റഷ്യ അംഗീകരിച്ചിരുന്നില്ല. കപ്പലിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പൊട്ടിത്തെറിച്ച് മുങ്ങുകയായിരുന്നെന്നാണ് റഷ്യ അവകാശപ്പെട്ടത്. ശക്തമായ കാറ്റിൽപെട്ടതും അപകടകാരണമായി റഷ്യ പറയുന്നു. 

റഷ്യന്‍ നാവികസേനയുടെ മൂന്നാമത്തെ വലിയ പടക്കപ്പലാണ് 186.4 മീറ്റര്‍ നീളമുള്ള മോസ്‌കവ. സേനയുടെ അഭിമാനം. ശീതയുദ്ധം നടക്കുന്ന കാലത്ത് 1979ലാണ് കപ്പല്‍ റഷ്യന്‍ സേനയുടെ ഭാഗമായത്. ജോര്‍ജിയ, സിറിയ എന്നീ രാജ്യങ്ങളുമായുള്ള തര്‍ക്കകാലത്ത് മോസ്‌കവ കപ്പലിനെ വിന്യസിച്ചിരുന്നു. 16 ദീര്‍ഘദൂര ക്രൂയിസ് മിസൈലുകളെ വഹിക്കാനുള്ള ശേഷി ഈ യുദ്ധക്കപ്പലിനുണ്ട്. 550ഓളം ആളുകളേയും വഹിക്കാനാവും.

Tags:    
News Summary - US intel on Moskva location helped Ukraine attack Russia's prized warship, say sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.