വാഷിങ്ടൺ: കൊറോണ വൈറസ് ഡെൽറ്റ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യു.എസിൽ വീണ്ടും മാസ്ക് നിർബന്ധമാക്കുന്നു. കോവിഡ് കൂടുതലുള്ള മേഖലകളിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് യു.എസ് ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി.
രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷൻ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി.
രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ടതില്ലെന്ന് യു.എസ് അധികൃതർ മേയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. വൈറ്റ് ഹൗസിലെ മുഴുവൻ ജീവനക്കാർക്കും മാസ്ക് ധരിച്ച് ജോലിക്കെത്താൻ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി യു.എസിൽ കോവിഡ് വ്യാപനം വർധിക്കുകയാണ്. രാജ്യത്ത് ആകെ 3,54,87,490 പേർക്കാണ് കോവിഡ് ബാധിച്ചത്. 6,28,098 പേർ മരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം യു.എസിൽ 84,534 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 483 പേർ മരിക്കുകയും ചെയ്തു. തൊട്ടുമുമ്പത്തെ ദിവസം 77,825 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.