യുദ്ധം അവസാനിക്കണം, എന്നാൽ ബെലറൂസിൽ വെച്ച് റഷ്യയുമായി ചർച്ചക്കില്ലെന്ന് സെലെൻസ്കി

കിയവ്: ബെലറൂസ് തലസ്ഥാനമായ മിൻസ്കിൽ വെച്ച് ചർച്ച നടത്താമെന്ന റഷ്യൻ നിർദേശം തള്ളി യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലെൻസ്കി. സഖ്യരാഷ്ട്രമായ ബെലറൂസിൽ നിന്ന് റഷ്യ തങ്ങളെ ആക്രമിക്കുന്ന സാഹചര്യത്തിൽ ആ രാജ്യത്തുവെച്ച് സമാധാന ചർച്ച നടത്താനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചർച്ചകൾക്കായി മറ്റ് അഞ്ച് നഗരങ്ങളുടെ പേരുകളും നിർദേശിച്ചു.

പോളണ്ട് തലസ്ഥാനമായ വാഴ്സ, സ്​ലൊവേക്യൻ തലസ്ഥാനമായ ബ്രാട്ടിസ്​ലാവ, ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ്, തുർക്കി തലസ്ഥാനമായ ഇസ്തംബുൾ, അസൈർബൈജാൻ തലസ്ഥാനമായ ബാകു എന്നിവയാണ് ചർച്ചക്കായി സെലെൻസ്കി നിർദേശിച്ച നഗരങ്ങൾ.

'തീർച്ചയായും സമാധാനം പുലരണം, ചർച്ചകൾ നടക്കണം, യുദ്ധം അവസാനിക്കണം. എന്നാൽ, ബെലറൂസിൽ നിന്ന് നിങ്ങൾ ഞങ്ങളെ ആക്രമിക്കുന്നിടത്തോളം മിൻസ്കിൽ വെച്ച് സമാധാന ചർച്ചകൾ നടക്കില്ല. ഞങ്ങളുടെ നേരെ മിസൈൽ തിരിച്ചുവെച്ചിട്ടില്ലാത്ത മറ്റേത് രാജ്യത്ത് വെച്ചും ചർച്ച നടത്താം. ഇതാണ് ചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാർഗം' -സെലെൻസ്കി പറഞ്ഞു.

യുക്രെയ്നുമായി ബെലറൂസിൽ വെച്ച് ചർച്ച നടത്താൻ തയാറെന്ന് വീണ്ടും റഷ്യ അറിയിച്ചിരുന്നു. യുക്രെയ്ന്റെ നിലപാട് അറിയാൻ കാത്തിരിക്കുകയാണെന്നും റഷ്യൻ വാർ‌ത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. യുദ്ധം തുടങ്ങിയതിന് ശേഷം ഇത് രണ്ടാം തവണയാണ് റഷ്യ യുക്രെയ്നുമായി ചർച്ചക്ക് തയ്യാറാണെന്ന് അറിയിക്കുന്നത്. ആയുധം താഴെവെച്ച് നിലവിലെ ഭരണകൂടത്തെ പുറത്താക്കിയിട്ട് വന്നാൽ യുക്രെയ്ൻ ജനതയുമായി ചർച്ചക്ക് തയ്യാറാണെന്ന് നേരത്തേ റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോഴത്തെ ചർച്ചാ സന്നദ്ധതക്ക് പ്രത്യേക നിബന്ധനകൾ വെച്ചിട്ടുള്ളതായി അറിയില്ല.

Tags:    
News Summary - Zelensky: We will not talk to Russia in Belarus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.