തിരുവനന്തപുരം ജില്ല പഞ്ചായത്തിൽ അടിമുടി ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിൽ ജില്ല പഞ്ചായത്തിൽ അടിമുടി ക്രമക്കേടുകൾ. 2023-24 സാമ്പത്തിക വർഷം കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ഉദ്യോഗസ്ഥനായി ആറ് പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും നടപ്പാക്കിയത് ഒരെണ്ണം മാത്രമെന്നാണ് റിപ്പോർട്ടിലുള്ളത്.
സമ്പൂർണ വിശപ്പ് രഹിത ജില്ലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള സ്പിൽ ഓവർ പദ്ധതിയായ പാഥേയമാണത്. ഇതിലും അഴിമതി കണ്ടെത്തി. ഈ പദ്ധതിയിലുള്ള 4.17 കോടിയുടെ വിനിയോഗം ഓഡിറ്റ് വിഭാഗം തടസ്സപ്പെടുത്തിയിരിക്കുകയാണ്. പട്ടികജാതി വിദ്യാർഥികളുടെ പഠനം അഭിവൃദ്ധിപ്പെടുത്താൻ നടപ്പാക്കാനുള്ള പദ്ധതി പ്രകാരം പഠനമുറി നിർമിക്കുന്നതിനും ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾക്ക് ധനസഹായം അനുവദിക്കുന്നതിലും നെൽകൃഷി വികസനത്തിനായുള്ള കേദാരം പദ്ധതിയിൽ സബ്സിഡി അനുവദിക്കുന്നതിനും ജില്ല പഞ്ചായത്തിന് കീഴിലെ സ്കൂളുകൾക്ക് ഫർണിച്ചർ വാങ്ങി നൽകുന്നതിലും ക്രമക്കേടും അഴിമതിയും നടന്നു.
ഡയാലിസിസ് രോഗികൾക്ക് ചികിത്സ സഹായം നൽകിയ കണക്കിലെ പൊരുത്തക്കേടുകളും റിപ്പോർട്ടിലുണ്ട്. 2015 മുതൽ കായിക മത്സരങ്ങളിൽ പങ്കെടുത്തവരിൽ യോഗ്യതയില്ലാത്തവർക്കും ധനസഹായം നൽകി. യോഗ്യത സർട്ടിഫിക്കറ്റ് പരിശോധനയിലാണ് ക്രമക്കേട് നടന്നത്. പഠനമുറി നിർമാണത്തിന് മൂന്ന് ഗഡുക്കളായി നൽകേണ്ട തുക രണ്ട് ഗഡുക്കളായി നൽകി.
സാങ്കേതിക വിഭാഗത്തിന്റെയോ നിർവഹണ ഉദ്യോഗസ്ഥന്റെയോ പരിശോധന റിപ്പോർട്ട് നൽകാത്തവർക്കും വിദ്യാർഥിയാണെന്ന രേഖ ഹാജരാക്കാത്തവർക്കും തുക അനുവദിച്ചു. നെൽകൃഷി വികസനത്തിനായുള്ള കേദാരം പദ്ധതിപ്രകാരം 152 നെൽപാടങ്ങളിലെ കർഷകർക്ക് കൂലിച്ചെലവ് ഇനത്തിൽ 79.91 കോടി രൂപ അനുവദിച്ചതിൽ ഏതൊക്കെ തദ്ദേശ സ്ഥാപനങ്ങൾക്കാണ് സബ്സിഡി അനുവദിച്ചതെന്ന രേഖ ഹാജരാക്കിയിട്ടില്ല. ഇതിന്റെ ഫലമായി രേഖകൾ പൂർണമായി സമർപ്പിക്കുന്നതുവരെ ഒരു രൂപ പോലും പദ്ധതിയിൽനിന്ന് ചെലവഴിക്കാനാവില്ല. സ്കൂൾ അധികൃതരിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെടാതെയാണ് ജില്ല പഞ്ചായത്തിനുകീഴിലെ പല സ്കൂളുകൾക്കും ഫർണിച്ചറുകൾ വാങ്ങി നൽകുന്ന പദ്ധതി നടപ്പാക്കിയത്. വാങ്ങിയ ഫർണിച്ചറുകളുടെ ഗുണനിലവാരം പരിശോധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല.
ഇ.എം.എസ് ഹാളും മിനി ഹാളും വാടകക്ക് നൽകുന്നതിനായി ബുക്കിങ് രജിസ്റ്റർ സൂക്ഷിച്ചിട്ടില്ല. ഓൺലൈൻ സംവിധാനവും ഏർപ്പെടുത്തിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.