കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴിക്ക് 2608 കോടിയുടെ ഭരണാനുമതി
text_fieldsതിരുവനന്തപുരം: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 2608 കോടി രൂപയുടെ സമഗ്ര ഭരണാനുമതി. ആവശ്യമായ 2185 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി അനുവദിച്ച വായ്പയുടെ തിരിച്ചടവിനാണ് തുക ചെലവിടുകയെന്ന് വ്യവസായ വകുപ്പ് ഉത്തരവിൽ പറയുന്നു. ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗിഫ്റ്റ് സിറ്റിയുടെ ഭൂമി ഏറ്റെടുക്കാനാണ് 850 കോടി രൂപ.
കിൻഫ്രയായിരിക്കും ഭൂമി ഏറ്റെടുക്കൽ നോഡൽ ഏജൻസി. പതിനായിരം കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന വ്യവസായ ഇടനാഴിക്കായുള്ള 82 ശതമാനം സ്ഥലവും ഏറ്റെടുത്തതായി മന്ത്രി പി. രാജീവ് അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപറേഷനെന്ന എസ്.പി.വി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
പാലക്കാട്, കൊച്ചി വ്യവസായ കേന്ദ്രങ്ങൾ വികസിപ്പിക്കും. ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ മേഖലകളിൽ വ്യവസായ സംരംഭങ്ങൾ പാലക്കാട് വരും. ഗിഫ്റ്റ് സിറ്റിക്കായി എറണാകുളം ജില്ലയിലെ അയ്യമ്പുഴയിലാണ് ഭൂമി ഏറ്റെടുക്കുന്നത്.
160 കിലോമീറ്റർ ദൈർഘ്യമുള്ള വ്യവസായ ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങള്‍ തുടങ്ങാൻ നടപടി ആരംഭിച്ചു. വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കുന്നതിനൊപ്പം നടപടിക്രമങ്ങള്‍ ലഘൂകരിക്കും. 10,000 പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭിക്കും- മന്ത്രി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.