പൊള്ളാച്ചിയിൽ 160 ഏക്കറിൽ കൃഷി തുടങ്ങി ലുലു
text_fieldsകൊച്ചി: തദ്ദേശ കർഷകർക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആഗോള കാർഷിക ഉൽപാദന പദ്ധതിക്ക് പൊള്ളാച്ചിയിൽ തുടക്കമായി. ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗണപതി പാളയത്തെ 160 ഏക്കറിലാണ് കൃഷി. ആദ്യഘട്ടത്തിൽ 50 ഏക്കറിൽ വാഴ, തെങ്ങ്, മുരിങ്ങ, ചെറിയ ഉള്ളി, പടവലം തുടങ്ങിയവ കൃഷി ചെയ്യും.
ഏറ്റവും ഗുണമേന്മയോടെ ആഗോള വിപണിയിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. ആഗോള ഗുണനിലവാരമുള്ള പച്ചക്കറികളും പഴ വർഗങ്ങളും ഇനി ലുലു നേരിട്ട് കൃഷി ചെയ്യും. ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ എം.എ സലീം വിത്തുകൾ നട്ടു. ഫിഷ് ഫാമിങ്ങിന്റെ ഭാഗമായി 5000 മത്സ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു.
പുതിയ ചുവടുവെപ്പ് കാർഷിക മേഖലക്കും തദ്ദേശ കർഷകർക്കുമുള്ള ലുലു ഗ്രൂപ്പിന്റെ പിന്തുണയാണെന്ന് സലീം പ്രതികരിച്ചു. ചടങ്ങിൽ ഗണപതി പാളയം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികൾക്ക് വിത്തുകളും തൈകളും എം.എ സലീം കൈമാറി. സീനിയർ അഗ്രികൾച്ചറൽ കൺസൽട്ടന്റുമാരായ ശങ്കരൻ, കാർത്തികേയൻ, ലുലു ഗ്രൂപ്പ് ഫ്രൂട്സ് ആന്റ് വെജിറ്റബ്ൾസ് ഡയറക്ടർ സുൽഫിക്കർ കടവത്ത്, ലുലു എക്സ്പോർട്ട് ഹൗസ് സി.ഇ.ഒ. നജീമുദ്ദീൻ, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, ദുബൈ ലുലു ഫ്രൂട്സ് ആന്റ് വെജിറ്റബ്ൾസ് ബയിങ് മാനേജർ സന്തോഷ് മാത്യു എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.