'ഓണാഘോഷവും അതിജീവന മാർഗമാണ്'; കേരള സർക്കാറിന് ഒരു തുറന്ന കത്ത്
text_fieldsവയനാടിന്റെ മണ്ണിൽ ദുരന്തം പെയ്തിറങ്ങിയിട്ട് നാളുകൾ അധികമായിട്ടില്ല. ദുരന്തകാഴ്ചകൾ മറക്കാനും വയനാടിനെ കൈപിടിച്ചുയർത്താനും കേരള സമൂഹം പ്രയത്നിക്കുമ്പോഴാണ് സർക്കാറിന്റെ സാമ്പത്തിക ദുരന്ത പ്രഖ്യാപനം വാണിജ്യമേഖലക്ക് മുകളിൽ ഇടിത്തീയായി പതിക്കുന്നത്. ഒരുമാസം നീളുന്ന ഓണാഘോഷം സർക്കാർ ഇത്തവണ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. കേരളം പോലൊരു കൊച്ച് സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രക്രിയയാണ് ഓണാഘോഷം. വെള്ളപ്പൊക്കവും മഹാമാരിയും കാരണം 2018 മുതൽ രണ്ടു വർഷം മാത്രം ഓണം ആഘോഷിച്ചവരാണ് നമ്മൾ മലയാളികൾ.
ഓണാഘോഷത്തെ അതിജീവനത്തിനുള്ള മാർഗ്ഗമായി കാണുന്ന ലക്ഷക്കണക്കിന് ആൾക്കാരും സംരംഭകരും നമുക്ക് ചുറ്റുമുണ്ട് എന്നതാണ് വസ്തുത. കലാകാരന്മാർ, പന്തൽ പണിക്കാർ, ഇവന്റ് സംരംഭകർ, പൊതുസ്ഥലങ്ങളിൽ ചെറുകിട വിപണന കേന്ദ്രങ്ങൾ നടത്തുന്ന വഴിയോര കച്ചവടക്കാർ, പൊതുഗതാഗതം, ഭക്ഷണശാലകൾ, കാർഷിക ഉൽപന്നങ്ങളും പൂക്കളും വിൽക്കുന്നവർ, ടൂറിസം, റീട്ടെയിൽ മേഖല.... ഇങ്ങനെ സമസ്ത മേഖലകളിലും ഓണാഘോഷത്തിന്റെ അഭാവമുണ്ടാക്കുന്ന നഷ്ടം ചെറുതല്ല.കണക്കുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ ഇത്തരമൊരു തീരുമാനത്തിന്റെ പ്രഹരശേഷി എളുപ്പം മനസ്സിലാകും.
1. ടൂറിസം മേഖല: ഓണക്കാലത്ത് കേരളത്തിലേക്ക് ഒഴുകിയെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം ഏതാണ്ട് ഒരു കോടിയാണ്. 15,000 കോടിയോളം രൂപയാണ് ഈ കാലയളവിൽ നമ്മുടെ സമ്പത്ത് വ്യവസ്ഥയിലേക്ക് എത്തിച്ചേരുക.
2. റീട്ടെയിൽ മേഖല: ഓണാഘോഷമില്ലാതെയാകുന്നതോടു കൂടി ഗൃഹോപകരണങ്ങൾ, തുണി, ഇലക്ട്രോണിക്സ്, പാദരക്ഷകൾ എന്നിവ അടങ്ങുന്ന റീട്ടെയിൽ മേഖലക്ക് നഷ്ടമാകുന്നത് 20 മുതൽ 30 ശതമാനം വരെ വിൽപനയാണ്.
3. ഹോട്ടൽ, കാറ്ററിങ് മേഖലയിലെ നഷ്ടം 50 ശതമാനത്തോളം.
4. കാർഷിക മേഖല: പഴം, പച്ചക്കറി, പൂക്കൾ എന്നിവ അടങ്ങുന്ന കാർഷിക മേഖല അഭിമുഖീകരിക്കുന്നത് ഭീമമായ നഷ്ടമാണ്. മാസങ്ങളുടെ അധ്വാനത്തിന്റെ ഫലമായി ഒരുക്കപ്പെടുന്ന കാർഷിക ഉൽപന്നങ്ങൾക്ക് ഓണമാർക്കറ്റ് ഇല്ലാതെ ആകുന്നതോടെ ആ മേഖല ഏറെ പിറകോട്ട് പോകും.
ഓണവിപണി നിശ്ചലമാകുന്നതോടെ, സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സ് ഏറെ ശുഷ്കിച്ചുപോകും. 25,000 കോടി രൂപയുടെ വരുമാന നഷ്ടവും 10,000 കോടി രൂപയുടെ വരുമാന ആഘാതവും 50,000 പേർക്ക് ജോലി നഷ്ടമാകുകയും ചെയ്യും. ഏറെ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തിന് ഇത്തരമൊരു തീരുമാനം കൊണ്ട് നഷ്ടപ്പെടാൻ ഏറെയുണ്ടെന്ന് നമ്മൾ മറന്ന് പോകരുത്.ഇവിടെ നാം ശ്രദ്ധിക്കേണ്ട വസ്തുത ഇതാണ്, മൊത്തം രാജ്യത്തെ വാണിജ്യ വ്യാപാര സാമ്പത്തിക ആഘോഷങ്ങളുടെ തുടക്കം കേരളത്തിന്റെ ഓണത്തിൽ നിന്നാണ്. ഓണത്തിനു ശേഷം ഒക്ടോബറിൽ നവരാത്രി/ദുർഗ പൂജ, പിന്നീടുള്ള ദീപാവലി ആഘോഷങ്ങൾ, ഇതെല്ലാം നമ്മുടെ സംസ്ഥാനത്ത് വാണിജ്യതലത്തിൽ ആഘോഷിക്കപ്പെടാത്തതാണ്. മൊത്തം രാജ്യത്തെ ഉൽപാദകരും സാമ്പത്തിക വിദഗ്ദ്ധരും ഉറ്റുനോക്കുന്ന സമയമാണ് ഓണം. കാലാവസ്ഥ ഭൂപടത്തിൽ ഇടവപ്പാതിയുടെ വരവ് രാജ്യത്തിന് മഴയുടെ ആരംഭം കുറിക്കുന്നതു പോലെയാണ് വാണിജ്യ ഭൂപടത്തിൽ ഓണത്തിന്റെ സ്ഥാനം. ഓണം അവസാനിച്ചാൽ കേരളത്തിന് നാലു മാസത്തിനു ശേഷമുള്ള ക്രിസ്മസ് മാത്രം.
മറുവാദം
"നൂറു കണക്കിന് ജീവൻ പൊലിഞ്ഞ സമയത്ത് സർക്കാർ ആഘോഷം പാടുണ്ടോ? ഇവിടെ വില്ലനാകുന്നത് "ആഘോഷം" എന്ന വാക്ക് തന്നെ. ഇതിനു മറുപടിയായി പറയാനുള്ളത് ഒരു പ്രകൃതി ദുരന്തത്തെ നേരിടുന്നത് വേറൊരു മനുഷ്യ നിർമിത സാമ്പത്തിക ദുരന്തം കൊണ്ടാണോ?" വയനാട് മഹാദുരന്തത്തിൽ കൂടുതൽ സഹായവുമെത്തിച്ചത് വ്യാപാര/വാണിജ്യ സ്വയം തൊഴിൽ ചെയ്യുന്നവരാണെന്ന് ഈ അവസരത്തിൽ ഓർമിപ്പിക്കട്ടെ.
ദുരന്തമുഖത്ത് കേരളം ഒറ്റക്കെട്ടായി നിന്ന് പൊരുതുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. വയനാട്ടിലെ ദുരന്തബാധിതർക്ക് പ്രത്യേകിച്ച്, കുട്ടികൾക്ക് സംസ്ഥാന സർക്കാർ മാനസിക ഉന്മേഷത്തിനായി വിവിധ പരിപാടികളും പ്രക്രിയകളും നടപ്പാക്കി വരുന്നതായി അറിയുന്നു. തികച്ചും ശ്ലാഘനീയമായ കാര്യമാണിത്. അതേസമയം ഓണം പോലെ മലയാളി ആഘോഷിക്കുന്ന ഉത്സവക്കാലത്ത് സംസ്ഥാനത്തിലുള്ള മുഴുവൻ ജനങ്ങൾക്ക് മാനസിക ഉന്മേഷം ഉറപ്പുവരുത്തേണ്ടത് സർക്കാറിന്റെ കടമയാണ്. സാമ്പത്തിക ചക്രം തിരിയുമ്പോഴാണ് നാടിന്റെ മുന്നോട്ടുള്ള പ്രയാണം സുഗമമായി നടക്കുന്നത്. അത് ഉറപ്പാക്കുക ഏതൊരു ഭരണസംവിധാനത്തിന്റെയും പരമ പ്രധാനമായ കടമയാണ്. സദുദ്ദേശ്യത്തോട് കൂടിയാണ് ഓണാഘോഷങ്ങൾ വേണ്ടെന്നു വെച്ചതെങ്കിലും വാണിജ്യ സമൂഹത്തിന്റെയും സ്വയം തൊഴിൽ ചെയ്യുന്നവരുടെയും അവസ്ഥ പരിഗണിച്ച് വയനാട് ഒഴിച്ചുള്ള ജില്ലകളിൽ ഓണാഘോഷ പരിപാടികൾ തുടരണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.
(ടി.എസ്. പട്ടാഭിരാമൻ, പ്രസിഡന്റ്, കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.