സൗദിയിൽ പ്രതിദിന എണ്ണയുൽപാദനം വെട്ടിക്കുറക്കൽ മൂന്നുമാസത്തേക്ക് കൂടി നീട്ടി
text_fieldsRepresentational Image
യാംബു: സൗദി അറേബ്യയുടെ എണ്ണയുൽപാദനം പ്രതിദിനം അധികമായി 10 ലക്ഷം ബാരൽ കൂടി വെട്ടിക്കുറക്കുന്ന തീരുമാനം ഈ വർഷാവസാനം വരെ തുടരുമെന്ന് ഊർജ മന്ത്രാലയം വ്യക്തമാക്കി. ഊർജ വില കൂട്ടാൻ വിപണിയിൽ ഡിമാൻഡുണ്ടാക്കാനാണ് ജൂലൈയിൽ ആരംഭിച്ച ഈ അധിക വെട്ടിക്കുറക്കൽ നടപടി. ഇതോടെ നവംബറിൽ എണ്ണയുൽപാദനം ഏകദേശം പ്രതിദിനം 90 ലക്ഷം ബാരൽ ആയിരിക്കും. ഈ വർഷം ഏപ്രിൽ മുതൽ അടുത്ത വർഷം ഡിസംബർ വരെ നിലവിൽ നടപ്പാകുന്ന അഞ്ച് ലക്ഷം ബാരൽ പ്രതിദിനം വെട്ടിക്കുറക്കലിന് പുറമെയാണ് ഈ വർഷം ജൂലൈയിൽ തുടങ്ങി ഡിസംബർ വരെ നീട്ടിയ 10 ലക്ഷം ബാരൽ പ്രതിദിനം കുറവ് വരുത്തുന്ന തീരുമാനം. ഇതോടെ പ്രതിദിന ഉൽപാദനത്തിൽ മൊത്തം 15 ലക്ഷം ബാരലാണ് കുറയുന്നത്.
എണ്ണ വിപണിയുടെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ ഒപെക് പ്ലസ് രാജ്യങ്ങൾ നടത്തുന്ന മുൻകരുതൽ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് ഈ അധിക സ്വമേധയാ ഇളവ് വരുത്തൽ നടപടിയെന്ന് മന്ത്രാലയ വൃത്തങ്ങൾ വിശദീകരിച്ചു. സൗദിയും മറ്റ് ഒപെക് രാജ്യങ്ങളും തമ്മിലുള്ള ഏകോപനം ആഗോള എണ്ണ വില സ്ഥിരപ്പെടുത്തുന്നതിലും സന്തുലനം കാത്തുസൂക്ഷിക്കുന്നതിലും വിജയിച്ചതായി സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ വ്യക്തമാക്കി.
സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയായ ഒ.ഇ.സി.ഡിയിൽ അംഗങ്ങളല്ലാത്ത ഇതര രാജ്യങ്ങളുടെ വിഹിതമായിരിക്കും 2023 ലെ വളർച്ചയുടെ ഏറ്റവും വലിയ ശതമാനമായി കണക്കാക്കുക. ഒപെക് കരാറുകളും നിർദേശങ്ങളും എണ്ണ വിപണിയുടെ സ്ഥിരതയെ പിന്തുണക്കുന്നതിനും എണ്ണയുടെ ആഗോള ആവശ്യം ക്രമേണ വീണ്ടെടുക്കുന്നതിനൊപ്പം വിതരണം സന്തുലിതമാക്കുന്നതിനും സഹായിച്ചതായും ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു.
എണ്ണ വിപണിയുടെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ ഒപെക് പ്ലസ് രാജ്യങ്ങൾ നടത്തുന്ന മുൻകരുതൽ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് സൗദിയുടെ സ്വമേധയാ എണ്ണ വെട്ടിക്കുറക്കൽ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. സൗദി അറേബ്യ ജൂലൈയിൽ അധിക വെട്ടിക്കുറക്കൽ നടപടി ആദ്യം നടപ്പാക്കുകയും പിന്നീട് ഇത് മാസാടിസ്ഥാനത്തിൽ നീട്ടുകയും ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.