സെബി മുൻ മേധാവി മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാൻ നിർദേശം
text_fieldsമുംബൈ: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മുൻ മേധാവി മാധബി പുരി ബുച്ചിനും മറ്റ് അഞ്ച് ഉദ്യോഗസ്ഥർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അഴിമതിവിരുദ്ധ ബ്യൂറോക്ക് (എ.സി.ബി) പ്രത്യേക കോടതി നിർദേശം നൽകി. നിയമപരമായ വീഴ്ചകൾക്കും ഒത്തുകളികൾക്കും പ്രഥമദൃഷ്ട്യാ തെളിവുണ്ട്. ഇക്കാര്യത്തിൽ നീതിപൂർവവും നിഷ്പക്ഷവുമായ അന്വേഷണം വേണം -എ.സി.ബി പ്രത്യേക കോടതി ജഡ്ജി ശശികാന്ത് ഏകനാഥറാവു ബംഗാർ ഉത്തരവിൽ പറഞ്ഞു. നിയമപാലകരും സെബിയും നിഷ്ക്രിയമായതിനാൽ ക്രിമിനൽ നിയമപ്രകാരം ജുഡീഷ്യൽ ഇടപെടൽ ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി.
ബുച്ചിനെ കൂടാതെ, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബി.എസ്.ഇ) മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടിവ് ഓഫിസറുമായ സുന്ദരരാമൻ രാമമൂർത്തി, അന്നത്തെ ചെയർമാനും പൊതുതാൽപര്യ ഡയറക്ടറുമായ പ്രമോദ് അഗർവാൾ, സെബിയുടെ മൂന്നു മുഴുവൻ സമയ അംഗങ്ങളായ അശ്വനി ഭാട്ടിയ, അനന്ത് നാരായൺ ജി, കമലേഷ് ചന്ദ്ര വർഷ്ണി എന്നിവരാണ് പ്രതികളായ മറ്റ് ഉദ്യോഗസ്ഥർ. അന്വേഷണം നിരീക്ഷിക്കുമെന്ന് പറഞ്ഞ കോടതി, 30 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.
സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു കമ്പനി ലിസ്റ്റ് ചെയ്തതിൽ വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പും അഴിമതിയും നടന്നിട്ടുണ്ടെന്നാരോപിച്ച് താണെ ആസ്ഥാനമായ മാധ്യമ പ്രവർത്തകനായ സപൻ ശ്രീവാസ്തവയാണ് ഹരജി നൽകിയത്. വിപണി കൃത്രിമത്വം സാധ്യമാക്കി, നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനിയുടെ ലിസ്റ്റിങ് അനുവദിച്ച് കോർപറേറ്റ് തട്ടിപ്പിന് വഴിയൊരുക്കി, സെബി ഉദ്യോഗസ്ഥരുടെ ഒത്താശ വിപണി കൃത്രിമത്വത്തിനും നിക്ഷേപകരുടെ നഷ്ടത്തിനും കാരണമായി, സെബിയും കോർപറേറ്റ് സ്ഥാപനങ്ങളും തമ്മിൽ ഒത്തുകളിച്ചു, ലിസ്റ്റിങ്ങിനു ശേഷം പൊതു ഫണ്ട് വകമാറ്റി എന്നിവയെല്ലാം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സാമ്പത്തിക തട്ടിപ്പ്, നിയന്ത്രണ ലംഘനങ്ങൾ, അഴിമതി എന്നിവ ഉൾപ്പെടെ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. 1992ലെ സെബി ആക്ട് പ്രകാരമുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ സെബിയുടെ ഒത്താശയോടെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു കമ്പനിയുടെ വഞ്ചനപരമായ ലിസ്റ്റിങ് നടത്തിയെന്നാണ് ആരോപണം. പലതവണ പൊലീസിനെയും മറ്റ് അന്വേഷണ ഏജൻസികളെയും സമീപിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഹരജിയിൽ പറയുന്നു.
രേഖയിലുള്ള കാര്യങ്ങൾ പരിഗണിച്ച കോടതി ഐ.പി.സി, അഴിമതി നിരോധന നിയമം, സെബി നിയമം, മറ്റു ബാധകമായ നിയമങ്ങൾ എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മുംബൈ മേഖലയിലെ അഴിമതിവിരുദ്ധ ബ്യൂറോക്ക് നിർദേശം നൽകി. അതിനിടെ, ഉത്തരവിനെതിരെ നിയമനടപടി ആരംഭിക്കുമെന്ന് സെബി വൃത്തങ്ങൾ പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.