ധനകമ്മി കുറക്കുക വെല്ലുവിളി; സാമൂഹികക്ഷേമത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും ഊന്നൽ നൽകിയേക്കും
text_fieldsന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ അവസാന ബജറ്റ് അവതരണത്തിന് ധനമന്ത്രി നിർമല സീതാരാമൻ ഒരുങ്ങുമ്പോൾ കേന്ദ്രസർക്കാറിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളിലൊന്ന് ധനകമ്മി കുറക്കുകയാണ്. 2023-24 സാമ്പത്തിക വർഷത്തിൽ ധനകമ്മി 5.9 ശതമാനമാക്കി കുറക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിൽ ഇക്കുറി അത് 4.5 ശതമാനത്തിലേക്ക് എത്തിക്കുകയാവും ലക്ഷ്യം. ധനകമ്മി പരമാവധി കുറച്ച് കൊണ്ടുവന്ന് സമ്പദ്‍വ്യവസ്ഥയിൽ വളർച്ചയുണ്ടാക്കുക എന്ന വെല്ലുവിളി എങ്ങനെ നിർമല സീതാരാമൻ മറികടക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
സാമുഹ്യസുരക്ഷാ പദ്ധതികൾക്കും അടിസ്ഥാന സൗകര്യവികസനത്തിനുമാവും ഇക്കുറിയും ബജറ്റിൽ ഊന്നൽ നൽകുക. തെരഞ്ഞെടുപ്പിന് മുമ്പ് വാരിക്കോരി വാഗ്ദാനങ്ങൾ നൽകുന്ന പതിവ് ഇക്കുറിയും ആവർത്തിക്കാനിടയുണ്ട്. ഇടക്കാല ബജറ്റാണെങ്കിലും പൂർണബജറ്റിന്റെ സ്വഭാവം ഇന്നത്തെ ബജറ്റിനുണ്ടായേക്കാം. കർഷകർ, സ്ത്രീകൾ, യുവാക്കൾ, മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവർക്കായുള്ള പ്രഖ്യാപനങ്ങൾ ഇക്കുറിയും ബജറ്റിലുണ്ടാവും.
കഴിഞ്ഞ ദിവസം ബജറ്റിന് മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിൽ കീഴ്വഴക്കങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് വർഷത്തിൽ ഇടക്കാല ബജറ്റാവും തങ്ങൾ അവതരിപ്പിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. വീണ്ടും അധികാരത്തിലെത്തി പൂർണ ബജറ്റ് അവതരിപ്പിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ ഭാവി വളർച്ചക്ക് ദിശാബോധം നൽകുന്ന ബജറ്റാണ് അവതരിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.