വിപണിയിൽ ചോരപ്പുഴ; സെൻസെക്സ് 3000ലേറെ പോയിന്‍റ് ഇടിഞ്ഞു, ലോകവിപണികളിലാകെ വൻ ഇടിവ്
text_fieldsമുംബൈ: ട്രംപിന്‍റെ താരിഫ് യുദ്ധത്തിൽ ഇടിഞ്ഞ് ലോക വിപണികൾ. ഇന്ത്യൻ ഓഹരി വിപണിയിൽ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് തുടക്കത്തിൽ 3000ലേറെ പോയിന്‍റ് (5.3 ശതമാനം) ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 1150 പോയിന്‍റും (5 ശതമാനം) ഇടിഞ്ഞു. ബി.എസ്.ഇ മിഡ്കാപ്, സ്മാൾകാപ് സൂചികകളിൽ 10 ശതമാനത്തോളമാണ് ഇടിവ് രേഖപ്പെടുത്തിയത്.
75,364ൽ കഴിഞ്ഞ ദിവസം ക്ലോസ് ചെയ്ത സെൻസെക്സ് ഇന്ന് 71,449ലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 73,149 വരെ നേരിയ ഉയർച്ചയുണ്ടായെങ്കിലും വീണ്ടും താഴേക്കാണ് ചലനം.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക പകരച്ചുങ്കം ഏര്‍പ്പെടുത്തിയ നടപടിയ്ക്ക് പിന്നാലെ ഇന്ന് ഏഷ്യന്‍ വിപണി കനത്ത ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. ഇതിന്റെ അലയൊലിയാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്.
ജാപ്പനീസ് ഓഹരി സൂചികയായ നിക്കെയ് 7.16 ശതമാനം ഇടിഞ്ഞു. ഹോങ്കോങ്ങിലെ ഹാങ്സെങ് സൂചിക 10.7 ശതമാനം ഇടിവിലാണ് വ്യാപാരം തുടരുന്നത്. താരിഫ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ നിക്ഷേപകർ ഓഹരികളെല്ലാം വിറ്റൊഴിവാക്കുന്ന കാഴ്ചയാണ് കാണുന്നത്.
അതിനിടെ, ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 30 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. നിലവില്‍ 85.74 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കം, റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനം എന്നിവയാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.