എണ്ണവില ഇടിഞ്ഞെങ്കിലും നേട്ടം കേന്ദ്രം കൊണ്ടു പോയി; ഖജനാവിലേക്ക് 32,000 കോടി
text_fieldsന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘തിരിച്ചടി ചുങ്കം’ പ്രതിഭാസത്തിൽ പെട്ട് ആഗോള സമ്പദ് രംഗം ആടിയുലഞ്ഞതിന്റെ ഫലമായി അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുത്തനെ ഇടിഞ്ഞതിന്റെ ഗുണം ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൈമാറാതെ ‘തട്ടിയെടുത്ത്’ കേന്ദ്രം. പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം എക്സൈസ് തീരുവ കൂട്ടിയാണ് സർക്കാറിന്റെ കൊള്ള.
ഒപ്പം ഗാർഹിക പാചകവാതക വില 50 രൂപ വർധിപ്പിക്കുകയും ചെയ്തു. തീരുവ കൂട്ടിയെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിപണി വിലയിൽ വർധനയുണ്ടാകില്ലെന്നാണ് സർക്കാറിന്റെ ന്യായം. ആഗോള വ്യാപാര യുദ്ധത്തിന്റെ ഭീതിയിൽ ക്രൂഡ് ഓയിൽ വില 2021ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോൾ. ബാരലിന് 63.15 രൂപയാണ് തിങ്കളാഴ്ചത്തെ വില.
തട്ടിയെടുക്കൽ തീരുവയിലൂടെ
പെട്രോളിനുള്ള എക്സൈസ് തീരുവ 11 ൽനിന്ന് 13 രൂപയായും ഡീസലിന്റേത് എട്ട് രൂപയിൽനിന്ന് 10 രൂപയും കൂട്ടി. ഇതോടെ പെട്രോളിന് കേന്ദ്രം ചുമത്തുന്ന ആകെ നികുതി 19.9 രൂപയിൽനിന്ന് 21.9 രൂപയായി ഉയർന്നു. ഇതിൽ 1.40 രൂപ അടിസ്ഥാന എക്സൈസ് തീരുവയും 13 രൂപ പ്രത്യേക അധിക എക്സൈസ് തീരുവയും 2.50 രൂപ കാർഷിക സെസും അഞ്ച് രൂപ റോഡ്, അടിസ്ഥാന സൗകര്യ സെസുമാണ്.
ഡീസലിന്റെ മൊത്തം നികുതി 15.80 രൂപയിൽനിന്ന് 17.80 രൂപയായും ഉയർന്നു. (1.80 രൂപ അടിസ്ഥാന എക്സൈസ് തീരുവ, 10 രൂപ പ്രത്യേക അധിക എക്സൈസ് തീരുവ, നാല് രൂപ കാർഷിക സെസ്, രണ്ടുരൂപ റോഡ്, അടിസ്ഥാന സൗകര്യ സെസ്).
സൗജന്യ എൽ.പി.ജിക്കാർക്കും വില വർധന
പാവപ്പെട്ടവർക്ക് സൗജന്യമായി പാചക വാതക കണക്ഷൻ ലഭിച്ച ഉജ്ജ്വല ഉപഭോക്താക്കൾക്കും പൊതുവിഭാഗത്തിനും വില വർധന ബാധകമായിരിക്കും. ഡൽഹിയിൽ 14.2 കിലോയുടെ സിലിണ്ടറിന് ഉജ്ജ്വല ഉപഭോക്താക്കൾ നിലവിലെ 503 രൂപക്ക് പകരം 553 രൂപ നൽകണം. പൊതുവിഭാഗത്തിൽ വില 853 രൂപയായി ഉയർന്നു. വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക നികുതി നിരക്കുകളുടെ അടിസ്ഥാനത്തിൽ വിലയിൽ മാറ്റമുണ്ടാകും.
ഇന്ത്യ പാചക വാതക വില നിർണയത്തിന് അടിസ്ഥാനമാക്കുന്ന അന്താരാഷ്ട്ര സൂചികയായ സൗദി സി.പി 2023 ജൂലൈയിലെ ടണ്ണിന് 385 ഡോളറായിരുന്നത് ഈ വർഷം ഫെബ്രുവരിയിൽ 629 ഡോളറായി ഉയർന്നതാണ് വില ഉയർത്താൻ കാരണമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. സിലിണ്ടറിന് 1,028.50 രൂപയാണ് വേണ്ടിയിരുന്നതെങ്കിലും എണ്ണക്കമ്പനികൾ നഷ്ടം സഹിച്ച് വില വർധിപ്പിക്കാതെ മുന്നോട്ട് പോവുകയായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഖജനാവിലേക്ക് 32,000 കോടി
രാജ്യത്ത് പ്രതിവർഷം 16,000 കോടി ലിറ്റർ പെട്രോളും ഡീസലുമാണ് ഉപയോഗിക്കുന്നത്. രണ്ടുരൂപ എക്സൈസ് തീരുവ കൂട്ടിയതിലൂടെ സർക്കാർ ഖജനാവിലേക്ക് 32,000 കോടി രൂപ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.