Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightസ്വർണവില കുതിച്ചപ്പോൾ...

സ്വർണവില കുതിച്ചപ്പോൾ ‘പണികിട്ടി’ ജ്വല്ലറി ഉടമകൾ: അപ്രതീക്ഷിത വിലക്കയറ്റത്തിൽ ഉപഭോക്താക്കൾക്കും ഞെട്ടൽ

text_fields
bookmark_border
സ്വർണവില കുതിച്ചപ്പോൾ ‘പണികിട്ടി’ ജ്വല്ലറി ഉടമകൾ: അപ്രതീക്ഷിത വിലക്കയറ്റത്തിൽ ഉപഭോക്താക്കൾക്കും ഞെട്ടൽ
cancel

കൊച്ചി: നാലുദിവസമായി കുത്ത​​നെ ഇടിഞ്ഞ സ്വർണവില അടുത്തടുത്ത രണ്ടുദിവസങ്ങളിൽ കുതിച്ചയർന്നതോടെ പണികിട്ടിയത് ജ്വല്ലറി ഉടമകൾക്ക്. ട്രംപിന്റെ പ്രതികാരച്ചുങ്കം ചുമത്തലിനെ തുടർന്ന് വിപണി ഇടിഞ്ഞുതാഴ്ന്നതോടെ വലിയതോതിൽ ഇനിയും കുറയു​മെന്ന പ്രതീക്ഷയിൽ അഡ്വാൻസ് ബുക്കിങ് എടുത്ത സ്വർണ വ്യാപാരികൾക്കാണ് വൻ നഷ്ടം നേരിടേണ്ടിവരിക. ബുക്ക് ചെയ്ത സമയത്തുള്ള കുറഞ്ഞ വിലയിൽ തന്നെ ഉപഭോക്താക്കൾക്ക് സ്വർണം നൽകേണ്ടി വരും. ചില ജ്വല്ലറികൾ മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് പണിക്കൂലി ഇളവടക്കം പ്രഖ്യാപിച്ചിരുന്നു. അക്ഷയതൃതീയയും വിഷു ആഘോഷവും വരാനിരിക്കേ വില കുറയുമെന്ന് പ്രതീക്ഷിച്ച് സ്വർണം വാങ്ങാൻ കാത്തിരുന്നവർക്കും വിലവർധന വൻ തിരിച്ചടിയാണ് സമ്മാനിച്ചത്.

ഇന്ന് കേരളത്തിൽ സ്വർണം പവന് 2,160 രൂപയുടെ വർധനയാണ് ഉണ്ടായത്. സമീപകാലത്ത് ഇതാദ്യമായാണ് ഒറ്റയടിക്ക് ഇത്രയും തുക വർധിക്കുന്നത്. 68,480 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 270 രൂപയും കൂടി. 8,560 രൂപയായാണ് ഗ്രാമിന്റെ വില വർധിച്ചത്. ഇതിന് മുമ്പ് ഈ മാസം നാലാം തീയതിയാണ് സ്വർണം ഈ വില തൊട്ടത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,000 രൂപയ്ക്ക് മുകളിൽ നൽകണം.

ബുധനാഴ്ച അന്താരാഷ്ട്ര വിപണിയിലും സ്വർണവില രണ്ട് ശതമാനത്തിലേറെ വർധിച്ചിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായാണ് 100 ഡോളറിൽ അധികം വർധിച്ചത്. 2023 ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് സ്വർണവില ഒരു ദിവസം ഇത്രയും വർധിക്കുന്നത്. യു.എസ്-ചൈന വ്യാപാര യുദ്ധം തന്നെയാണ് അന്താരാഷ്ട്ര വിപണിയിലെ സ്വർണവില വർധനക്കുള്ള കാരണം.

തുടർച്ചയായ നാലു ദിവസം കൊണ്ട് പവന് 2,680 രൂപ കുറഞ്ഞ സ്വർണം ഇന്നലെയാണ് തിരിച്ചുകയറി തുടങ്ങിയത്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഇന്നലെ കൂടിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഏപ്രിൽ മൂന്ന്) സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയതിന് പിന്നാലെ തുടർദിവസങ്ങളിൽ കുത്തനെ വില കുറഞ്ഞിരുന്നു. 68,480 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില.

എന്നാൽ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികാര തീരുവ ചുമത്തലിൽ ലോകവിപണി ആടിയുലഞ്ഞതോടെ വിപണി തകർന്നടിഞ്ഞു. തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച 1280 രൂപ കുറഞ്ഞ് 67,200ലേക്ക് താഴ്ന്നു. ശനിയാഴ്ച 90 ​രൂപ ഗ്രാമിനും 720 രൂപ പവനും കുറഞ്ഞു. 66480 രൂപയായിരുന്നു അന്നത്തെ വില. അവധി ദിനമായ ഞായറാഴ്ച ഇതേ വില തുടർന്നെങ്കിലും തിങ്കളാഴ്ച വീണ്ടും താഴ്ന്നു. പവന് 200 രൂപ കുറഞ്ഞ് 66,280 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ചൊവ്വാ​ഴ്ച മാത്രം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. 68,480 എന്ന റെക്കോഡ് വിലയിൽ നിന്ന് തുടർച്ചയായ നാലു ദിവസം കൊണ്ട് 2,680 രൂപയാണ് പവന് കുറഞ്ഞത്.

ഈ വർഷം കൂടിയത് 400 ഡോളർ

സ്​പോട്ട് ഗോൾഡിന്റെ വിലയിൽ കഴിഞ്ഞ ദിവസം 2.6 ശതമാനം വർധനയാണ് ഉണ്ടായത്. ട്രോയ് ഔൺസിന് 3,059 ഡോളറായാണ് സ്വർണവില ഉയർന്നത്. യു.എസിൽ ഗോൾഡ് ഫ്യൂച്ചർ മൂന്ന് ശതമാനം ഉയർന്ന് 3,079 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2025ൽ മാത്രം 400 ഡോളറിന്റെ വില വർധനയാണ് സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത്.

നേരത്തെ ആഗോളവിപണിയിലെ തകർച്ചക്കു പിന്നാലെ, പകരച്ചുങ്കത്തിന് 90 ദിവസത്തെ ഇടവേള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതുവരെ 10 ശതമാനം മാത്രമായിരിക്കും തീരുവ. എന്നാൽ, ചൈനയുമായുള്ള കൊമ്പുകോർക്കൽ തുടരാനാണ് തീരുമാനമെന്ന് വ്യക്തമാക്കി ആ രാജ്യത്തുനിന്നുള്ള ഇറക്കുമതിക്ക് തീരുവ 125 ശതമാനം തീരുവ ട്രംപ് ചുമത്തിയിട്ടുണ്ട്.75ലധികം രാജ്യങ്ങൾ വിഷയത്തിൽ ചർച്ചവേണമെന്ന അഭ്യർഥനയുമായി അമേരിക്കയെ സമീപിച്ചതിനാലാണ് 90 ദിവസത്തേക്ക് തീരുമാനം മരവിപ്പിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ദ്രോഹിക്കുകയാണ് എന്നാരോപിച്ചാണ് ട്രംപ് പകരം തീരുവയ്ക്കുള്ള നടപടികൾ തുടങ്ങിയത്. ഏപ്രിൽ രണ്ടിനകം ഇറക്കുമതി തീരുവ പിൻവലിച്ചില്ലെങ്കിൽ പകരച്ചുങ്കം പ്രാബല്യത്തിൽ വരുമെന്നാണ് പറഞ്ഞിരുന്നത്. തുടർന്ന് വിവിധ രാജ്യങ്ങൾക്ക് പകരച്ചുങ്കം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jewelleryGold RateGold Price
News Summary - gold price surge impact on jewellery industry
Next Story