തീരുവയിൽ പൊള്ളി സ്വർണം; ഇന്ന് വൻ വില വർധന
text_fieldsകൊച്ചി: ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്കുമേൽ അധിക നികുതി ചുമത്തിയ ഡോണൾഡ് ട്രംപിന്റെ തീരുമാനം പുറത്ത് വന്നതോടെ കേരളത്തിൽ സ്വർണവില ഉയർന്നു. പവന് 400 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 68,480 രൂപയയായി ഉയർന്നു. ഗ്രാമിന്റെ വിലയിൽ 50 രൂപയുടെ വർധനയുണ്ടായി. 8560 രൂപയായാണ് ഗ്രാമിന് സ്വർണത്തിന് കൂടിയത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 0.4 ശതമാനം ഉയർന്നു. ഔൺസിന് 3,145.93 ഡോളറായാണ് ഉയർന്നത്. റെക്കോഡിലെത്തിയതിന് ശേഷം സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.ഈ വർഷം ഇതുവരെ സ്വർണവിലയിൽ 19 ശതമാനം വർധനയുണ്ടായി. തീരുവ യുദ്ധം തുടങ്ങിയതോടെ സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വർണത്തെ പരിഗണിക്കുന്നതാണ് മഞ്ഞലോഹത്തിന് ഗുണകരമാവുന്നത്.
നേരത്തെ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് പകരം തീരുവ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ് യുദ്ധമുഖം തുറന്നിരുന്നു. ഇന്ത്യക്കുമേൽ 26 ശതമാനം തീരുവയാണ് യു.എസ് ചുമത്തിയിരിക്കുന്നത്. വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പകരം തീരുവ ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്.
വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തുന്ന തീരുവയുടെ ലിസ്റ്റുമായാണ് ഡോണൾഡ് ട്രംപ് വാർത്താസമ്മേളത്തിന് എത്തിയത്. വിവിധ രാജ്യങ്ങൾ യു.എസിന് ചുമത്തുന്ന തീരുവക്ക് അതേ രീതിയിൽ മറുപടി നൽകിയിട്ടില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. ഇന്ത്യ 52 ശതമാനം തീരുവയാണ് യു.എസിന് ചുമത്തുന്നത്. എന്നാൽ, അതിന്റെ പകുതി മാത്രമേ യു.എസ് ചുമത്തുന്നുള്ളുവെന്നാണ് ട്രംപിന്റെ അവകാശവാദം.
നരേന്ദ്ര മോദി നല്ല സുഹൃത്താണെങ്കിലും കഠിനമായ തീരുവ മൂലം ഇന്ത്യ യു.എസിന്റെ അവകാശങ്ങൾ സംരക്ഷിച്ചില്ലെന്ന് ട്രംപ് പറഞ്ഞു. 52 ശതമാനം തീരുവയാണ് യു.എസിനുമേൽ ഇന്ത്യ ചുമത്തുന്നത്. എന്നാൽ, പകുതി മാത്രമാണ് പകരം തീരുവയായി ചുമത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
10 ശതമാനം അടിസ്ഥാന തീരുവയാണ് ഉൽപന്നങ്ങൾക്കുമേൽ യു.എസ് ചുമത്തുന്നത്. 49 ശതമാനമാണ് യു.എസ് മറ്റ് രാജ്യങ്ങൾക്കുമേൽ ചുമത്തുന്ന പരമാവധി തീരുവ. ചൈനക്കുമേൽ 34 ശതമാനവും യുറോപ്യൻ യൂണിയന് 20 ശതമാനവും ജപ്പാന് 24 ശതമാനവും ദക്ഷിണകൊറിയക്ക് 25 ശതമാനവും തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിട്ടുണ്ട്. യു.കെക്ക് 10 ശതമാനം തീരുവയായിരിക്കും ചുമത്തുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.