വീണ്ടും ട്രംപ് ഇഫക്ട്; ഓഹരി വിപണിയിൽ കനത്ത തകർച്ച, നിക്ഷേപകരുടെ നഷ്ടം 9.61 ലക്ഷം കോടി
text_fieldsമുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത തകർച്ച. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും വൻ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഐ.ടി ബാങ്കിങ് ഓഹരികളിലെ തകർച്ചയാണ് ഇന്ത്യൻ വിപണിയെ ബാധിച്ചത്. ജി.ഡി.പി സംബന്ധിച്ച കണക്കുകൾ വരാനിരിക്കുന്നത് തീരുവ സംബന്ധിച്ച ഡോണൾഡ് ട്രംപിന്റെ പരാമർശങ്ങളുമാണ് വിപണിയെ സ്വാധീനിച്ചത്.
സെൻസെക്സ് 1400 പോയിന്റ് ഇടിഞ്ഞ് 73,189 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. 22,150 പോയിന്റിലാണ് നിഫ്റ്റിയുടെ വ്യപാരം. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 9.61 ലക്ഷം കോടി ഇടിഞ്ഞ് 383.49 ലക്ഷം കോടിയായി കുറഞ്ഞു. നിഫ്റ്റ് ഐ.ടി ഇൻഡക്സ് നാല് ശതമാനം വരെ ഇടിഞ്ഞു.
നിഫ്റ്റി ഓട്ടോ ഇൻഡക്സ് രണ്ട് ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി ബാങ്ക്, മെറ്റൽ, ഫാർമ, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ ആൻഡ് ഗ്യാസ് എന്നിവയെല്ലാം നഷ്ടത്തിലാണ്. ഡോളർ ഇൻഡ്ക്സ് ഉയർന്നതും ഇന്ത്യൻ വിപണിക്ക് തിരിച്ചടിയായി. വിദേശ നിക്ഷേപകർ വിൽപ്പനക്കാരുടെ റോളിൽ തുടരുന്നതും വിപണി തകരുന്നതിനുള്ള മറ്റൊരു കാരണമാണ്.
തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. പവന് 480 രൂപയുടെ കുറവാണ് ഉണ്ടായത്. 63,600 രൂപയായാണ് വില കുറഞ്ഞത്. ഗ്രാമിന് 60 രൂപയുടെ കുറവുണ്ടായി. 7950 രൂപയായാണ് കുറഞ്ഞത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ കുറവുണ്ടാവുന്നത്. ദിവസങ്ങൾക്ക് ശേഷം ഒരു ഗ്രാം സ്വർണത്തിന്റെ വില 8000 രൂപക്ക് താഴെയെത്തി.
അന്താരാഷ്ട്ര വിപണിയിൽ കൊമെക്സ് ഗോൾഡിന്റെ വില ഔൺസിന് 2,875.4 ഡോളറാണ്. സ്പോട്ട് ഗോൾഡിന്റെ വില 2,864.6 ഡോളറായും ഇടിഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഡോളർ ഇൻഡക്സ് എത്തിയിരുന്നു. മിക്ക കറൻസികൾക്കെതിരെയും ഡോളർ കരുത്ത് കാട്ടി. ഇത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.