ദി ഗ്രേറ്റ് ഇന്ത്യൻ റാലി
text_fieldsബജറ്റ് കുലുക്കത്തിലും വീഴാത്ത ഇന്ത്യൻ ഓഹരി വിപണിയുടെ അസാധാരണ കുതിപ്പിനു പിന്നിലെന്ത് ?
ബജറ്റിലെ പുതിയ നികുതി നിർദേശങ്ങൾ ഇന്ത്യൻ ഓഹരിവിപണിയിൽ വലിയ തകർച്ചയിലെത്തിക്കുമെന്ന് ആശങ്ക ഉയർന്നിരുന്നു. ദീർഘകാല മൂലധന നേട്ടങ്ങൾക്കുള്ള നികുതി പത്ത് ശതമാനത്തിൽനിന്ന് 12.5 ശതമാനമായും ഹ്രസ്വകാല മൂലധന നേട്ട നികുതി 15 ശതമാനത്തിൽനിന്ന് 20 ശതമാനമായും ഉയർത്തിയതാണ് ബജറ്റ് ദിവസം വിപണിയെ തകർച്ചയിലെത്തിച്ചിരുന്നത്. എന്നാൽ, ആദ്യ ദിവസത്തെ വീഴ്ചക്കുശേഷം സൂചികകൾ അതിവേഗം തിരിച്ചുകയറിയെന്നു മാത്രമല്ല, സർവകാല റെക്കോഡിനെ തൊട്ടിരിക്കുകയാണിപ്പോൾ. വിദേശ നിക്ഷേപകരുടെ പിൻവാങ്ങലോ സർക്കാർ മാറ്റമോ ഒന്നും ബാധിക്കാതെ ഇന്ത്യൻ വിപണി പറന്നുയരുന്നതിന്റെ മനഃശാസ്ത്രമെന്ത് ? ഇന്തൻ സമൂഹത്തിന്, പ്രത്യേകിച്ച് യുവതലമുറക്ക് ഓഹരി ഏറ്റവും ആകർഷകമായ നിക്ഷേപമാർഗവും കരിയർ തന്നെയുമായി മാറിയതെങ്ങനെ ? ഈ ‘ക്രേസി റാലി’യുടെ കാരണങ്ങളിലൂടെ...
ബജറ്റൊന്നും പ്രശ്നമല്ല
അഞ്ചുദിവസം മുമ്പ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ എഴുന്നേറ്റപ്പോൾ ഇന്ത്യക്കാരിൽ വലിയൊരു വിഭാഗം ഉറ്റുനോക്കിയിരുന്നത് എന്തായിരിന്നു? ആദായനികുതി ഇളവാണോ, അതോ സർണവിലയിലെ മാറ്റമോ. അതുമല്ലെങ്കിൽ ഏതിനു വിലകൂടും, ഏതിനു കുറയും എന്നതോ? സംശയമില്ലാതെ പറയാം, ഓഹരി വിപണിയെ ബജറ്റെങ്ങനെ ബാധിക്കുമെന്നതിലേക്കായിരിക്കും ഏറ്റവും കൂടുതൽ കണ്ണുകൾ പാഞ്ഞിട്ടുണ്ടാവുക. ഇന്ത്യയിൽ ഓഹരി വിപണിക്ക് ലഭിച്ച അഭൂതപൂർവമായ നിക്ഷേപ സ്വീകാര്യതയുടെ പ്രതിഫലനമാണ് ഈ മാറ്റം. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽനിന്നും ജനങ്ങൾ ഓഹരി വിപണിയെ മികച്ച നിക്ഷേപ മാർഗമായി കണ്ടുകഴിഞ്ഞു. പലതരം ജോലികളെപ്പോലെ ട്രേഡിങ് ഒരു കരിയറാക്കിയ ഒരു തലമുറയും ഇവിടെ വളർന്നുവന്നിരിക്കുന്നു. ഇൻട്രാ ഡേ ട്രേഡിലൂടെ അന്നന്ന് ലാഭം കൊയ്യാമെന്ന അതിമോഹ ട്രെൻഡും കടന്ന് നല്ലൊരു വിഭാഗം നിക്ഷേപകർ പക്വത കൈവരിച്ചിട്ടുമുണ്ട്.
മികച്ച നിക്ഷേപം
കഴിഞ്ഞ പതിറ്റാണ്ടോ അര നൂറ്റാണ്ടോ മൂക്കാൽ നൂറ്റാണ്ടോ എടുത്തുപരിശോധിച്ചാൽ സ്വർണം, വെള്ളി, റിയൽ എസ്റ്റേറ്റ് തുടങ്ങി ഏത് അസറ്റ് ക്ലാസിനേക്കാളും മികച്ച മൂല്യ വർധന ഓഹരി നിക്ഷേപത്തിന് ഉണ്ടായിട്ടുണ്ട്.
സർക്കാറല്ല, സമ്പദ്ഘടന പ്രധാനം
ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. ഇത്തവണ തെരഞ്ഞെടുപ്പിൽ ഭരണമുന്നണിയായ എൻ.ഡി.എക്ക് തിരിച്ചടിയേറ്റപ്പോൾ വിപണി കുത്തനെ വീണു. എന്നാൽ, ഏതാനും ദിവസങ്ങൾക്കകം തിരിച്ചുകയറി എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ആരു ഭരിച്ചാലും വീണാലും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ദീർഘകാല സാധ്യത മികച്ചതാണ് എന്നാണിത് കാണിക്കുന്നത്. മികച്ച യുവ ജനസംഖ്യ, കുറഞ്ഞ ചെലവിലെ മികച്ച തൊഴിൽ ശേഷി ഉൾപ്പെടെ വിവിധ ഘടകങ്ങൾ ഈ വളർച്ചക്ക് പിന്നിലുണ്ട്.
വളർച്ചയുടെ ഗുണം ഏറെ ലഭിക്കുന്ന മേഖല ഓഹരി വിപണിയാണ്. അടുത്ത പത്തുവർഷത്തിനകം ഇന്ത്യൻ ഓഹരി വിപണി നിക്ഷേപകർക്ക് മികച്ച സാമ്പത്തികനേട്ടം ഉണ്ടാക്കിക്കൊടുക്കും എന്നാണ് വിദഗ്ധർ പറയുന്നത്. ഇന്ത്യൻ കമ്പനികൾ നല്ല വരുമാന വർധനവും ലാഭക്ഷമതയും കാണിക്കുന്നുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയെ ഭാവിയുള്ള, നിക്ഷേപമിറക്കാവുന്ന ഇടമായി തന്നെയാണ് കാണുന്നത്.
ഇന്ത്യൻ ഓഹരി വിപണി വളരുന്നു
വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ 11 സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഒന്നായി വളരാൻ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് കഴിഞ്ഞു. 6000ത്തിലധികം കമ്പനികളാണ് ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇവയുടെ മൊത്തം വിപണി മൂല്യം അഞ്ച് ട്രില്യൻ ഡോളറിലധികമാണ്. ഇക്വിറ്റി ട്രേഡുകളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റോക്ക് എക്സ്ചേഞ്ചാണ് എൻ.എസ്.ഇ.
എത്തിക്കൽ ഇൻവെസ്റ്റ്മെന്റിനും ഇടം
എന്തിലും എവിടെയും നിക്ഷേപിക്കാം, ലാഭം കിട്ടിയാൽ മതി എന്ന് ചിന്തിക്കാത്ത നിക്ഷേപകരും ധാരാളമുണ്ട്. അവരും വിപണിയുടെ ഭാഗമായിക്കഴിഞ്ഞു. മദ്യം, ആയുധം, ചൂതാട്ടം, പലിശ തുടങ്ങിയവയുമായി ബന്ധപ്പെട്ട കമ്പനികളെ ഒഴിവാക്കി നിക്ഷേപിക്കുന്നവർക്ക് മാർഗനിർദേശം നൽകാൻ ഇന്ന് പണ്ഡിതന്മാരും വെബ്സൈറ്റുകളുമുണ്ട്. ടാറ്റ എത്തിക്കൽ ഫണ്ട് എന്ന മ്യൂച്വൽ ഫണ്ടിൽ ‘ശരീഅ’ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
കോവിഡാനന്തര ‘വ്യാപനം’
സമീപ വർഷങ്ങളിൽ, പ്രത്യേകിച്ച് കോവിഡ് കാലഘട്ടത്തിനുശേഷം വീട്ടമ്മമാരും വിദ്യാർഥികളും ലക്ഷക്കണക്കിനാളുകൾ പുതുതായി ഓഹരി വിപണിയിലേക്ക് വന്നു. കോടികൾ ദിവസവും വിപണിയിലേക്ക് ഒഴുകുന്നു. കോവിഡ് കാല അനിശ്ചിതത്വം ആളുകളിൽ, രണ്ടാമതൊരു വരുമാനം കൂടി കണ്ടെത്തണമെന്ന തോന്നൽ ഉണ്ടാക്കി. ചെറുനഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഓഹരി നിക്ഷേപത്തിന്റെ പ്രചാരം എത്തി. വിദേശ നിക്ഷേപകർ വിറ്റൊഴിക്കുമ്പോൾ വിപണി ഇടിഞ്ഞുവീഴാറാണ് പതിവ്. ഇന്നാ കഥ മാറി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വിപണി പിടിച്ചുനിർത്തുന്നു.
ചാടി വീഴരുത്; കുഴിയിൽ ചാടരുത്
2021 ജനുവരിയിൽ വാരി റിന്യൂവബിൾ എന്ന കമ്പനിയുടെ ഓഹരി വില 2.74 രൂപയായിരുന്നു. 2024 ഏപ്രിലിൽ 2750 രൂപയിലെത്തി. മൂന്നര വർഷം മുമ്പ് ഈ കമ്പനിയിൽ മൂന്നുലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ 28 കോടിയിലധികം ലഭിക്കുമായിരുന്നു. ഏറ്റവുമധികം റിട്ടേൺ നൽകിയ കമ്പനികളിലൊന്നിന്റെ മാത്രം ഉദാഹരണമാണിത്. എന്നാൽ എല്ലാ കമ്പനികളും ഇതുപോലെ അമ്പരപ്പിക്കുന്ന ലാഭം തന്നിട്ടില്ല. തിരിച്ചും സംഭവിക്കാം. 2021 ഡിസംബറിൽ 120 രൂപ വിലയുണ്ടായിരുന്ന Brightcom കമ്പനിയുടെ ഓഹരി വില ഇന്ന് എട്ട് രൂപയിൽ താഴെയാണ്. കമ്പനികളുടെ ലാഭക്ഷമത, സാമ്പത്തിക ഭദ്രത, ഭാവി സാധ്യത തുടങ്ങി വിവിധ ഘടകങ്ങൾക്കനുസരിച്ചാണ് ഓഹരി വില കുതിക്കുന്നതും വീഴുന്നതും. പ്രചോദനം നൽകുന്നവർ വിജയകഥകളും മുന്നേറിയ ഓഹരികളുടെ ഉദാഹരണങ്ങളും മാത്രമേ പറയൂ. അതുകേട്ട് സ്വപ്നലോകത്തേക്ക് കയറിപ്പോയാൽ നിരാശയാകും ഫലം. യാഥാർഥ്യ ബോധത്തോടെ പഠിക്കുകയും അടിസ്ഥാന പാഠങ്ങൾ മറക്കാതെ അച്ചടക്കത്തോടെ നല്ല കമ്പനികളിൽ നിക്ഷേപിക്കുകയും താൽക്കാലിക പ്രതിഭാസങ്ങളിലും വാർത്തകളിലും പതറാതെ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താൽ നല്ല മെച്ചം നൽകുന്ന അസറ്റ് തന്നെയാണ് ഓഹരി എന്നതിൽ സംശയമില്ല.
ഇന്റർനെറ്റിൽ പന്തലിച്ച വിപണി
ഇന്റർനെറ്റ് വ്യാപകമായതും ട്രേഡിങ് ആപ്പുകളും ഓഹരി വിപണിയുടെ പ്രചാരം വർധിക്കാൻ കാരണമായിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ടിപ്പും ക്ലാസുകളും നൽകുന്നവർ കൂണുപോലെ മുളച്ചുപൊന്തി. ചെറുതും വലുതുമായ ട്രേഡിങ് കമ്യൂണിറ്റികളുടെ ആയിരക്കണക്കിന് വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകളുണ്ട്.
സൂചിക കൂടിയതു കൊണ്ട് നിങ്ങളുടെ കാശ് കൂടില്ല
ഓഹരി സൂചിക മികച്ച പ്രകടനം നടത്തിയതുകൊണ്ട് വ്യക്തികൾക്ക് നേരിട്ട് ഗുണം ലഭിക്കുന്നില്ല. വ്യക്തികൾക്ക് നേട്ടമുണ്ടാകണമെങ്കിൽ അവർ വാങ്ങിയ ഓഹരിയുടെ വില കുതിക്കണം. ഇന്ത്യൻ വിപണിയിൽ രണ്ടും സംഭവിച്ചിട്ടുണ്ട്.
ഇൻട്രാ ഡേ
30 വയസ്സിൽ താഴെയുള്ളവരിൽ ഇൻട്രാ ഡേ വ്യാപാരം നടത്തുന്നവരിലുണ്ടായ വർധന 48 ശതമാനമാണ്. 2018-19ൽ ഇത് 18 ശതമാനമായിരുന്നു. ത്രിൽ നിറഞ്ഞ, ചൂതാട്ടമോ ഗെയിമോ പോലെ ഓഹരി വിപണിയിൽ ഇൻട്രാ ഡേ വ്യാപാരം നടത്തുന്നവർ ഭൂരിഭാഗവും പണം നഷ്ടപ്പെടുത്തും.
ഈ തെരുവിൽ രക്തം വീഴാം
ഓഹരി വിപണിയുടെ അസാധാരണ വളർച്ചയുടെയും നിക്ഷേപം ഇരട്ടിച്ചതിന്റെയും കഥകൾ മാത്രം നമുക്ക് മുന്നിലെത്തുമ്പോൾ ഇരുണ്ട വശം മറഞ്ഞുനിൽക്കുക സ്വാഭാവികമാണ്. ഇത് ഇന്ത്യൻ നിക്ഷേപക സമൂഹത്തിന്റെ, പ്രത്യേകിച്ച് സാധാരണക്കാരുടെ ധാരാളം പണം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. പഠിച്ച് നിക്ഷേപിക്കണമെന്ന അടിസ്ഥാന പാഠം അറിയാതെ, ആദ്യത്തെ ആവേശത്തിൽ വിപണിയിൽ ചാടിവീണ് പണം നഷ്ടപ്പെടുത്തുന്ന ശീലം തൊട്ട്, മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹങ്ങളെ ചൂഷണം ചെയ്യാനിറങ്ങുന്ന തട്ടിപ്പുകാർ വരെ ഈ തെരുവിൽ വിളയാടുന്നുണ്ട്.
- 90 ശതമാനം സാധാരണക്കാർക്കും പണം നഷ്ടമാവുന്ന, ഫ്യൂച്ചർ ആൻഡ് ഓപ്ഷനിലേക്ക് പതിനായിരങ്ങൾ ആകർഷിക്കപ്പെടുന്നു. ചൂതാട്ടസ്വഭാവത്തിലേക്ക് ഇത് മാറിയിട്ടുണ്ട്.
- ഇൻട്രാ ഡേ വ്യാപാരം (ഒരു ദിവസം തന്നെ വാങ്ങുകയും വിൽക്കുകയും) നടത്തുന്നവരിൽ 70 ശതമാനം പേർക്കും പണം നഷ്ടപ്പെടുന്നതായി സെബി പറയുന്നു. എന്നിട്ടും ഇൻട്രാ ഡേ വൻതോതിൽ കൂടുന്നതിന് കാരണം ആർത്തിയും ചൂതാട്ട മനസ്സുമാണ്.
- മറ്റൊരു ചൂഷണമാണ് ‘പംപ് ആൻഡ് ഡംപ്’. കുഞ്ഞൻ കമ്പനികളുടെ ഓഹരികൾ വൻകിട ഓപറേറ്റർമാർ ആസൂത്രിതമായി വാങ്ങിക്കൂട്ടി കൃത്രിമമായി വില കയറ്റും. ശേഷം സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും പ്രചാരം നൽകി സാധാരണക്കാരെ ആകർഷിക്കും. ബിസിനസ് അടിസ്ഥാനം ശക്തമല്ലെങ്കിലും കൃത്രിമ ഡിമാൻഡ് വഴി വില കയറ്റും. ഇതോടെ സാധാരണക്കാരായ നിക്ഷേപകർ കൂട്ടത്തോടെ ഒഴുകിയെത്തും. വില ഉയരത്തിലെത്തിക്കഴിഞ്ഞാൽ ഓപറേറ്റർമാർ വിറ്റൊഴിഞ്ഞ് മാറും. അപ്പോൾസാധാരണക്കാർ പെട്ടുപോകും.
വിദഗ്ധർ ഉപദേശിക്കുന്നു
ചെറിയ തുക നിക്ഷേപിച്ചും പിൻവലിച്ചും ടെസ്റ്റ് നടത്തിയ ശേഷം മാത്രം വലിയ തുക നിക്ഷേപിക്കുകയെന്നതാണ് വിദഗ്ധർ ഇതിനു നൽകുന്ന ഉപദേശം. ഫണ്ട് കൈകാര്യം ചെയ്യാൻ ഒരിക്കലും മറ്റുള്ളവരെ ഏൽപിക്കരുത്. ആഗോള, ആഭ്യന്തര സാമ്പത്തിക ചലനങ്ങളെ കുറിച്ച് പഠിക്കാതെ ഓഹരി വ്യാപാരത്തിനും നിക്ഷേപത്തിനും ഇറങ്ങിയാൽ വിജയിക്കാൻ കഴിയില്ല. കമ്പനികൾ മൂന്നുമാസം കൂടുമ്പോൾ പുറത്തുവിടുന്ന പാദഫലങ്ങളാണ് ലാഭക്ഷമത, സാമ്പത്തിക ഭദ്രത തുടങ്ങിയവ സംബന്ധിച്ച് വിവരം നൽകുന്നത്. വാർത്തകളും പ്രഖ്യാപനങ്ങളും ശ്രദ്ധിക്കണം. വില ചാഞ്ചാട്ടത്തിന്റെ ‘സപ്പോർട്ട്’, ‘റെസിസ്റ്റൻസ്’ സംബന്ധിച്ച സാങ്കേതികതയിലും ധാരണ വേണം. നല്ല കമ്പനി ആണെങ്കിലും അർഹിക്കുന്നതിലും അപ്പുറത്തുള്ള വിലയിൽ ഓഹരി വാങ്ങുന്നത് നഷ്ടക്കച്ചവടമാകും - വിദഗ്ധർ പറയുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.