ഇ.എം.ഐ കുറയും; ആർ.ബി.ഐ പലിശനിരക്ക് കുറച്ചതിന്റെ നേട്ടമിങ്ങനെ
text_fieldsബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ നിരക്ക് കുറയുന്നത് വ്യക്തികളെടുത്ത വായ്പകളിലും പ്രതിഫലിക്കും. അഞ്ച് വർഷമായി ഇടക്കിടെ ഉയരുന്ന റിപ്പോ നിരക്ക് കാരണം ഭാരം താങ്ങുന്നവർക്ക് കാൽ ശതമാനം പലിശ നിരക്ക് കുറഞ്ഞത് അൽപം ആശ്വാസമാകും. 25 ലക്ഷം രൂപയുടെ ഭവന വായ്പയുണ്ടെന്ന് സങ്കൽപിക്കൂ. തിരിച്ചടക്കേണ്ടത് 20 വർഷവും പലിശനിരക്ക് ഒമ്പത് ശതമാനവും ആണെങ്കിൽ പ്രതിമാസ തിരിച്ചടവ് (ഇ.എം.ഐ) തുക 22,493 രൂപയാണെന്നും കരുതുക. പുതിയ നിരക്ക് കാൽശതമാനം കുറച്ചതോടെ പലിശ 8.75 ശതമാനമാകും. പ്രതിമാസ തിരിച്ചടവിൽ 400 രൂപ കുറയും. ഫ്ലോട്ടിങ് പലിശ നിരക്കുള്ള വായ്പകൾക്കും പുതുതായി വായ്പയെടുക്കുന്നവർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. സ്ഥിര (ഫിക്സഡ്) നിരക്കുള്ള പലിശയിൽ മാറ്റമുണ്ടാകില്ല.
തുടർച്ചയായ രണ്ടാം തവണയും അടിസ്ഥാന പലിശ നിരക്കായ റിപ്പോ നിരക്ക് വെട്ടിക്കുറച്ച് ആശ്വാസ നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ). വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റിപ്പോ നിരക്ക് കാൽ ശതമാനമാണ് കുറച്ചത്. 6.25ൽനിന്ന് ആറ് ശതമാനമായി കുറയ്ക്കാൻ മുംബൈയിൽ ചേർന്ന പണനയ സമിതി യോഗമാണ് തീരുമാനിച്ചത്.
പണനയ സമിതിയിലെ ആറംഗങ്ങളും ഐകകണ്ഠ്യേനയാണ് താരിഫ് കുറക്കാൻ തീരുമാനിച്ചത്. പണപ്പെരുപ്പവും ആഗോള എണ്ണവില കുറഞ്ഞതും ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധവുമടക്കമുള്ള സാഹചര്യങ്ങൾക്കിടെയാണ് റിപ്പോ നിരക്ക് കുറച്ചത്. പലിശനിരക്ക് കുറയുന്നതോടെ വിപണിയിൽ കൂടുതൽ പണലഭ്യതയുണ്ടാകും. ഭാവിയിൽ നിരക്ക് ഇനിയും കുറക്കുമെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര സൂചന നൽകി.
2020 മേയ് മാസത്തിനുശേഷം ആദ്യമായി റിപ്പോ നിരക്ക് കുറച്ചത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. ഡിസംബറിലാണ് മൽഹോത്ര ഗവർണറായി സ്ഥാനമേറ്റത്. വില സ്ഥിരത, സുസ്ഥിര വളർച്ച എന്നീ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യൻ സമ്പദ്വ്യവസ്ഥ സ്ഥിരമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് മൽഹോത്ര പറഞ്ഞു. സാമ്പത്തിക വളർച്ച നിരക്ക് വരും വർഷം കുറയുമെന്ന സൂചനയും അദ്ദേഹം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.