ദിവസവും ഏഴെട്ട് മണിക്കൂർ പഠിച്ചു, പത്രം വായിക്കുന്നത് കണിശമാക്കി; സിവിൽ സർവീസിൽ രണ്ടാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായ മിടുക്കിയുടെ ടിപ്സ്
text_fieldsകേരളത്തിൽ ഡോ. രേണു രാജ് ഐ.എ.എസിനെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കും. സബ് കലക്ടറായിരിക്കെ മൂന്നാറിൽ കൈയേറ്റക്കാർക്കെതിരെ സ്വീകരിച്ച രേണു രാജിന്റെ നടപടികൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എം.ബി.ബി.എസ് പഠനത്തിനു ശേഷം സിവിൽ സർവീസിലേക്ക് കളം മാറ്റിച്ചവിട്ടിയ രേണു രാജിന്റെ സിവിൽ സർവീസ് വിശേഷങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. 2014ൽ അഖിലേന്ത്യ തലത്തിൽ രണ്ടാംറാങ്കുമായാണ് രേണു രാജ് മിന്നുന്ന വിജയം സ്വന്തമാക്കിയത്.
എം.ബി.ബി.എസ് കഴിഞ്ഞ് ഇന്റേൺഷിപ്പ് ചെയ്യുമ്പോഴാണ് രേണു രാജിനെ സിവിൽ സർവീസിൽ ആകൃഷ്ടയാകുന്നത്. അപ്പോഴാണ് പരീക്ഷയുടെ സിലബസ് പോലും മനസിലാക്കുന്നത്. സിവിൽ സർവീസ് തലക്കു പിടിച്ചതോടെ പത്രങ്ങളും മാസികകളും ഗൗരവമായി വായിച്ചു. സിലബസ് അനുസരിച്ചുള്ള പഠനവും തുടങ്ങി. അക്കാലത്ത് ദിവസവും ഏഴെട്ട് മണിക്കൂറുകൾ പഠിക്കുമായിരുന്നു. എന്നാൽ എത്രമണിക്കൂർ പഠിച്ചു എന്നല്ല, എത്ര സമയം നന്നായി വിനിയോഗിച്ചു എന്നതിലാണ് കാര്യമെന്ന് രേണു രാജ് പറയുന്നു.
മെയിൻസിൽ വിജയിച്ചതിനു ശേഷം ജോലിക്കു പോയിക്കൊണ്ടായിരുന്നു പഠനം. അപ്പോഴേക്കും പഠനത്തിന് വിനിയോഗിക്കുന്ന സമയവും കുറഞ്ഞു. മലയാളമായിരുന്നു രേണു രാജിന്റെ ഓപ്ഷണൽ. ബിരുദത്തിന് പഠിച്ച വിഷയവുമായി ഒരു ബന്ധവുമില്ലാത്തതായിരുന്നു അത്. എന്നാൽ വളരെയിഷ്ടപ്പെട്ട വിഷയം ആയതിനാൽ പഠനം രസകരമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചു. ഇന്റർവ്യൂ ഘട്ടത്തിലെത്തിയപ്പോഴേക്കും മോക്ടെസ്റ്റുകൾ ചെയ്ത് പരിശീലിച്ചു.
മറ്റുള്ളവർ ചെയ്യുന്നത് പോലെയല്ല, ഓരോരുത്തരും അവരവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ പഠിക്കുകയാണ് വേണ്ടതെന്നാണ് രേണു രാജിന്റെ അഭിപ്രായം. കാരണം ഒരാളുടെ ശക്തിയും ദൗർബല്യവും അയാൾക്ക് മാത്രമേ അറിയാവൂ. പ്രാക്ടീസ്, പ്രക്ടീസ്, പ്രാക്ടീസ്....ഇതാണ് സിവിൽ സർവീസിലെ വിജയമന്ത്രമെന്നും രേണു രാജ് പറയുന്നു.
തൃശൂർ സബ് കലക്ടറായാണ് ഔദ്യോഗിക രംഗത്തേക്ക് കാലെടുത്തു വെച്ചത്. പിന്നീട് എറണാകുളം, വയനാട് ജില്ലകളിൽ കലക്ടറായി സേവനം.
കെ.എസ്.ആർ.ടി ബസ് റിട്ട. ജീവനക്കാരൻ രാജകുമാരൻ നായരുടെയും വി.എം. ലതയുടെയും മകളായ രേണു കോട്ടയം സ്വദേശിനിയാണ്. വാഴപ്പിള്ളി സെൻറ് തെരേസാസ് ഹൈസ്കൂളിൽ നിന്ന് റാങ്കോടെയാണ് 10ാം ക്ലാസ് വിജയിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് പാസായി. 27ാം വയസിലാണ് ആദ്യ ശ്രമത്തിൽ രേണു രാജ് സിവിൽ സർവീസ് പരീക്ഷ രണ്ടാം റാങ്കോടെ വിജയിച്ചത്. രേണു രാജിന്റെ സഹോദരിയും ഡോക്ടറാണ്. സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണ് ഭർത്താവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.