വിദേശത്തെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ ഇടിവ്; അഞ്ചു വർഷത്തിനിടെ ഇതാദ്യം
text_fieldsന്യൂഡൽഹി: കാനഡ, യു.എസ്, യു.കെ എന്നീ മുൻനിര രാജ്യങ്ങളിലെ സർവകലാശാലകളിൽ പ്രവേശനം നേടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ ഇടിവ്. പഠന വിസകളുടെ എണ്ണം വിശകലനം ചെയ്ത് ‘ദ ഇന്ത്യൻ എക്സ്പ്രസ്’ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. അഞ്ചു വർഷത്തിനിടെ ആദ്യമായാണ് ഒരേ സമയം വിവിധ രാജ്യങ്ങളിൽ പഠിക്കാൻ പോകുന്നവരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടാകുന്നത്.
2024-ൽ ഈ മൂന്നു രാജ്യങ്ങളിൽ പഠന പെർമിറ്റുകൾ ലഭിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ ഏകദേശം 25ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കാനഡയിൽ 32 ശതമാനവും യു.എസിൽ 34ശതമാനവുമാണ് ഇന്ത്യൻ വിദ്യാർഥികൾ കുറഞ്ഞതെന്ന് അവിടത്തെ ഔദ്യോഗിക രേഖകളിൽനിന്ന് വ്യക്തമാണ്. കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 2.78 ലക്ഷത്തിൽ നിന്ന് 1.89 ലക്ഷമായപ്പോൾ യു.എസിൽ വിദ്യാർഥികൾക്കുള്ള എഫ് ഒന്ന് വിസകൾ 2023-24 സാമ്പത്തിക വർഷം 1.31 ലക്ഷത്തിൽ നിന്ന് വെറും 86,110 ആയി ചുരുങ്ങി. ബ്രിട്ടനിൽ 24 ശതമാനമാണ് ഇടിവ്. 1.20 ലക്ഷത്തിൽ നിന്ന് 88,732 ആയി.
കാനഡ, യു.കെ തുടങ്ങിയ രാജ്യങ്ങൾ കുടിയേറ്റ നടപടികൾ കർശനമാക്കിയ സാഹചര്യത്തിലാണ് ഇടിവ്. കാനഡ ഈയിടെ ഇന്ത്യൻ വിദ്യാർഥികൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിവേഗ വിസ നടപടികൾ അവസാനിപ്പിക്കുകയും 2026 ഓടെ ആകെ ജനസംഖ്യയുടെ അഞ്ചു ശതമാനം മാത്രം താൽക്കാലിക താമസ വിസ അനുവദിച്ചാൽ മതിയെന്ന് തീരുമാനിക്കുകയും ചെയ്തത് ഉദാഹരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.