Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകീമിന്‍റെ പുതുക്കിയ...

കീമിന്‍റെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; റാങ്ക് പട്ടികയിൽ വലിയ മാറ്റം, കേരള സിലബസുകാർ പിന്നിൽ

text_fields
bookmark_border
KEAM 2025
cancel

തിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) യുടെ പുതുക്കിയ റാങ്ക് പട്ടിക സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചു. ഹൈകോടതി നിർദേശത്തെ തുടർന്ന് പഴയ ഫോർമുല (1:1:1) പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ആണ് രാത്രി ഒമ്പത് മണിയോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചത്. പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ നിന്ന് എൻജിനീയറിങ് ഫലവും റാങ്ക് ജേതാക്കളുടെ വിവരം ഉൾപ്പെടെയുള്ള പട്ടികയും സംവരണ വിഭാഗങ്ങളുടെ കാറ്റഗറി പട്ടികയും ലഭിക്കും.

അതേസമയം, പുതുക്കിയ റാങ്ക് പട്ടികയിൽ വലിയ മാറ്റമാണ് റിപ്പോർട്ട് ചെയ്യുന്നത്. കേരള സിലബസുകാർ പട്ടികയിൽ ഏറെ പിന്നിലായി. ഒന്നാം റാങ്കുകാരനടക്കം പുതുക്കിയ പട്ടികയിൽ മാറിയിട്ടുണ്ട്. ഒന്നാം റാങ്കുകാരൻ പുതുക്കിയ പട്ടികയിൽ ഏഴാം റാങ്കുകാരനായി. രണ്ടാം റാങ്കുകാരന് മാറ്റമില്ല. മൂന്നാം റാങ്കുകാരൻ എട്ടാം സ്ഥാനത്തെത്തി. നാലാം റാങ്കുകാരന് മാറ്റമില്ല. എന്നാൽ, അഞ്ചാം റാങ്കുകാരൻ ഒന്നാം റാങ്കുകാരനായും മാറി.

ആദ്യ റാങ്ക് പട്ടിക പ്രകാരം ആദ്യ 100 റാങ്കിൽ 43 പേർ കേരള സിലബസിൽ നിന്നുള്ളവരായിരുന്നു. എന്നാൽ പുതുക്കിയ റാങ്ക് പട്ടിക പ്രകാരം 21 കേരള സിലബസുകാരാണ് ആദ്യ 100 റാങ്കിൽ ഉൾപ്പെട്ടത്.

ആദ്യ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒന്നാം റാങ്കുകാരൻ കേരള സിലബസ് വിദ്യാർഥിയായിരുന്നു. എന്നാൽ, പുതുക്കിയ പട്ടിക പ്രകാരം തിരുവനന്തപുരം സ്വദേശി ജോഷ്വ ജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. ആദ്യ പട്ടികയിൽ അഞ്ചാം റാങ്കുകാരനായിരുന്നു ജോഷ്വ.

കീം വെയ്റ്റേജ് സ്കോർ നിർണയ ഫോർമുലയിൽ ഭേദഗതി വരുത്തിയ ഹൈകോടതി സിംഗിൾ ബെഞ്ച് വിധി ശരിവെച്ച ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്ന് സംസ്ഥാന സർക്കാർ ഇന്ന് തീരുമാനിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് തീരുമാനം വൈകിട്ടോടെ മാധ്യമങ്ങളെ അറിയിച്ചത്.

പഴയ ഫോർമുല (1:1:1) പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്ന് തന്നെ പുറത്തിറക്കുമെന്നും മന്ത്രി ആർ. ബിന്ദു അറിയിച്ചിരുന്നു. പഴയ പ്രോസ്‌പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കണമെന്നാണ് ഹൈകോടതി അറിയിച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് ഇത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാറിന് വീഴ്ചപറ്റിയെന്ന് പറയാനാവില്ല. മുഴുവൻ കുട്ടികൾക്കും നീതി ലഭിക്കണമെന്നാണ് സർക്കാറിന്‍റെ നിലപാട്. പഴയ മാനദണ്ഡത്തില്‍ നീതികേടുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ബദല്‍ കണ്ടെത്താന്‍ ശ്രമിച്ചത്. അത് തെറ്റാണെന്നും പ്രോസ്‌പെക്ടസിൽ മാറ്റം വരുത്താൻ പാടില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. എന്നാൽ, പ്രോസ്‌പെക്ടസിൽ മാറ്റം വരുത്താൻ സർക്കാറിന് അധികാരമുണ്ട്. അതേസമയം, ഹൈകോടതി വിധി അംഗീകരിക്കുകയാണ്.

എ.ഐ.സി.ടി പ്രവേശനത്തിന് അവസാന തീയതി പറഞ്ഞിട്ടുള്ളത് ആഗസ്റ്റ് 14 ആണ്. അവസാന തീയതിക്ക് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാകേണ്ടതാണ്. അതിനാൽ കഴിഞ്ഞ വർഷം തുടർന്ന ഫോർമുല പ്രകാരം നടപടി തുടരും. കുട്ടികളുടെ അവസരം നഷ്ടപ്പെടാന്‍ പാടില്ല. റാങ്ക് പട്ടിക പുതുക്കുമ്പോള്‍ തര്‍ക്കമുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്നും മന്ത്രി വ്യക്തമാക്കി.

കീം പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക് വാങ്ങിയാലും സ്‌റ്റേറ്റ് സിലബസിലെ കുട്ടികള്‍ക്ക് 35 മാര്‍ക്ക് കുറയുന്ന സ്ഥിതിയുണ്ടായിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മാറ്റത്തിന് സർക്കാർ ശ്രമിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മാറ്റം സാധ്യമായില്ല. അടുത്ത വര്‍ഷം പുതിയ ഫോര്‍മുല നടപ്പാക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി ആർ. ബിന്ദു കൂട്ടിച്ചേർത്തു.

എൻജിനീയറിങ് പ്രവേശന നടപടികൾ എ.ഐ.സി.ടി.ഇ നിർദേശിച്ച ആഗസ്റ്റ് 14നകം പൂർത്തിയാക്കേണ്ട സാഹചര്യത്തിൽ കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത് വിദ്യാർഥികളെ ബാധിക്കുമെന്ന് കണ്ടാണ് റാങ്ക് പട്ടിക പുതുക്കിയിറക്കാനുള്ള തീരുമാനമെടുക്കാൻ സർക്കാർ നിർബന്ധിതമായത്.

2025ലെ കീം പരീക്ഷക്കായി ഫെബ്രുവരി 19ന് പ്രോസ്പെക്ടസ് പുറപ്പെടുവിച്ച ശേഷം ഏപ്രിൽ ഒമ്പതിന് രൂപവത്കരിച്ച സ്റ്റാൻഡഡൈസേഷൻ റിവ്യൂ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് മാനദണ്ഡത്തിൽ മാറ്റം വരുത്തിയതെന്നായിരുന്നു സർക്കാർ ഹൈകോടതിയെ അറിയിച്ചത്. എന്നാൽ, റിവ്യൂ കമ്മിറ്റി നിർദേശിച്ച പ്രകാരമല്ല നടപടിയെടുത്തതെന്നതടക്കം വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

പരീക്ഷ ഫലപ്രഖ്യാപനത്തിന് ഒരു മണിക്കൂർ മുമ്പ് മാത്രം പ്രോസ്പെക്ടസിൽ ഭേദഗതി വരുത്തിയ നടപടി സ്വേഛാപരവും നിയമവിരുദ്ധവും നീതീകരണമില്ലാത്തതുമാണെന്ന് വിലയിരുത്തിയായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്.

കീം റാങ്ക് പട്ടികയിൽ സർക്കാർ വരുത്തിയ മാറ്റം ഇങ്ങനെ

പ്ലസ് ടു പരീക്ഷയിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി പരീക്ഷയിൽ ലഭിച്ച മാർക്കും എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറും 50:50 എന്ന തുല്യ അനുപാതത്തിൽ പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. വിവിധ പരീക്ഷ ബോർഡുകൾക്ക് കീഴിൽ വ്യത്യസ്ത നിലവാരത്തിലുള്ള പ്ലസ് ടു പരീക്ഷ വിജയിച്ച വിദ്യാർഥികളുടെ മാർക്ക് ഏകീകരണത്തിനായാണ് 2011ൽ സമീകരണ പ്രക്രിയ കൊണ്ടുവന്നത്.

പഴയ രീതി:

വിവിധ പരീക്ഷ ബോർഡുകളിൽ നിന്ന് പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ വിദ്യാർഥികൾ നേടിയ മാർക്ക് മൊത്തത്തിൽ ശേഖരിച്ച് വിദ്യാർഥികളുടെ മാർക്കിലുള്ള അന്തരം നിശ്ചയിക്കുന്ന സ്റ്റാന്‍റേർഡ് ഡീവിയേഷൻ, ഗ്ലോബൽ മീൻ എന്നീ മാനകങ്ങൾ പ്രവേശന പരീക്ഷ കമീഷണറേറ്റ് കണ്ടെത്തും. ഇത് അടിസ്ഥാനപ്പെടുത്തി പ്ലസ് ടു പരീക്ഷ മാർക്ക് ഏകീകരിക്കും.

മാർക്കിന്‍റെ അന്തരത്തിലുള്ള തോത് ഉയർന്നതായതോടെ കേരള സിലബസിലുള്ള കുട്ടികൾക്ക് പ്ലസ് ടു മാർക്ക് പരിഗണിക്കുമ്പോൾ വലിയ രീതിയിൽ കുറവുവരുന്ന പ്രവണത കണ്ടുതുടങ്ങി. ഇതിന് പുറമെ മൂന്ന് വിഷയങ്ങളുടെയും മാർക്ക് തുല്യ അനുപാതത്തിൽ (1:1:1) പരിഗണിച്ചായിരുന്നു ഏകീകരണം. ഇതുവഴി മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ മാർക്ക് നൂറ് വീതം എന്ന രീതിയിൽ മൊത്തം 300ൽ പരിഗണിക്കുന്നു.

പരിഷ്കരിച്ച രീതി:

വിവിധ ബോർഡുകളിൽ നിന്ന് മാർക്ക് ശേഖരിച്ച് മാർക്കിലെ അന്തരം അടിസ്ഥാനപ്പെടുത്തി ഗ്ലോബൽ മീൻ, സ്റ്റാന്റേർഡ് ഡീവിയേഷൻ എന്നീ മാനകങ്ങൾ നിശ്ചയിച്ച് പ്ലസ് ടു മാർക്ക് ഏകീകരിക്കുന്നത് ഒഴിവാക്കി. പരീക്ഷ ബോർഡുകളിൽനിന്ന് മൂന്ന് വിഷയങ്ങളിലെയും ഏറ്റവും ഉയർന്ന മാർക്ക് ശേഖരിച്ച് അത് അടിസ്ഥാനപ്പെടുത്തി പ്ലസ് ടു മാർക്ക് ഏകീകരിക്കുന്ന തമിഴ്നാട്ടിലെ രീതി നടപ്പാക്കാൻ തീരുമാനിച്ചു.

ഉദാഹരണത്തിന് ഒരു ബോർഡിൽ വിഷയത്തിലെ ഉയർന്ന മാർക്ക് 100ഉം മറ്റൊരു ബോർഡിൽ അതേ വിഷയത്തിൽ ഉയർന്ന മാർക്ക് 95ഉം ആണെങ്കിൽ ഇവ ഏകീകരണത്തിൽ തുല്യമായി പരിഗണിക്കും. 95 മാർക്ക് ഉയർന്ന മാർക്കുള്ള ബോർഡിലെ കുട്ടികളുടെ മാർക്ക് ഇതിനനുസൃതമായി നൂറിലേക്ക് മാറ്റും.

ഇതുവഴി 95 മാർക്ക് ഉയർന്ന മാർക്കുള്ള ബോർഡിന് കീഴിൽ പരീക്ഷയെഴുതിയ ഒരു കുട്ടിക്ക് 70 മാർക്കാണ് ബന്ധപ്പെട്ട വിഷയത്തിൽ ലഭിച്ചതെങ്കിൽ ഇത് സമീകരണ പ്രക്രിയ വഴി ഇത് 73.68 ആയി (70/95x100=73.68) വർധിക്കും.

മൂന്ന് വിഷയങ്ങളുടെയും മാർക്ക് ഉയർന്ന മാർക്കിനെ അടിസ്ഥാനപ്പെടുത്തി ഇതേ രീതിയിൽ ഏകീകരിക്കുന്നതാണ് പുതിയ രീതി.

മൂന്ന് വിഷയങ്ങളുടെയും മാർക്ക് തുല്യഅനുപാതത്തിൽ (1:1:1) പരിഗണിക്കുന്നത് 5:3:2 എന്ന അനുപാതത്തിലേക്ക് മാറ്റി. ഇതുവഴി 300ലുള്ള മാർക്കിൽ മാത്സിന്‍റെ മാർക്ക് 150ലും ഫിസിക്സിന്‍റേത് 90ലും കെമിസ്ട്രിയുടേത് 60ലും പരിഗണിക്കുന്ന രീതിയിലേക്കാണ് മാറ്റിയത്. മാത്സിന് അധികവെയ്റ്റേജ് നൽകിയുള്ള അനുപാത മാറ്റമാണ് കോടതി റദ്ദാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KEAMLatest NewsKEAM 2025
News Summary - KEAM's updated rank list published
Next Story