കാണാതായ ഉത്തരക്കടലാസിന് മറ്റ് വിഷയങ്ങളുടെ ശരാശരി മാർക്ക്: ലോകായുക്ത ഉത്തരവിന് സ്റ്റേ
text_fieldsകൊച്ചി: ഒരു വിഷയത്തിന്റെ ഉത്തരക്കടലാസ് നഷ്ടപ്പെട്ട എം.ബി.എ വിദ്യാർഥിനിക്ക് മറ്റ് വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ ശരാശരി മാർക്ക് നൽകണമെന്ന ലോകായുക്ത ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. ലോകായുക്ത ഉത്തരവിനെതിരെ കേരള സർവകലാശാല നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹരജിയിൽ സർക്കാറിന്റെയടക്കം വിശദീകരണം തേടിയ കോടതി ലോകായുക്തയെ സമീപിച്ച വിദ്യാർഥിനിക്കും നോട്ടീസ് ഉത്തരവിട്ടു. ഹരജി വീണ്ടും പരിഗണിക്കുന്ന മെയ് 19 വരെയാണ് ലോകായുക്ത ഉത്തരവിൽ തുടർ നടപടികൾ തടഞ്ഞിരിക്കുന്നത്.
71 വിദ്യാർഥികളിൽ 65 പേർ പുനപ്പരീക്ഷ എഴുതി രണ്ടാം ദിവസം തന്നെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നുവെന്ന് സർവകലാശാല ചൂണ്ടിക്കാട്ടി. ഈ പരീക്ഷ എഴുതാൻ കഴിയാത്ത ആറു വിദ്യാർഥികൾക്കായി വീണ്ടും നടത്തിയ പരീക്ഷയിൽ രണ്ടു പേർ ഒഴികെയുള്ളവർ പരീക്ഷയെഴുതി.
ഉത്തരക്കടലാസ് നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ശരാശരി മാർക്ക് നൽകുന്നത് ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്നും 10 വർഷമായി ഇത് അനുവദിക്കുന്നില്ലെന്നും അധികാര പരിധിയിൽ വരാത്ത വിഷയത്തിലാണ് ലോകായുക്തയുടെ ഉത്തരവെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.