കുട്ടികളുടെ ഹാജറും പ്രോഗ്രസ് റിപ്പോര്‍ട്ടുമടക്കം രേഖപ്പെടുത്താൻ ‘സമ്പൂർണ പ്ലസ്’ ആപ്
text_fieldsതിരുവനന്തപുരം: കുട്ടികളുടെ ഹാജര്‍ നില, പഠന പുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ പ്ലസ് മൊബൈല്‍ ആപ്. കുട്ടികളെ സംബന്ധിക്കുന്ന വിവരം സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റേറ്റ് ഡാറ്റ സെന്ററില്‍ നിലനിര്‍ത്തി ഡാറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തിക്കൊണ്ടാണ് ഈ മൊബൈല്‍ ആപ് ‘കൈറ്റ്’ വികസിപ്പിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും വിവിധ സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘സമ്പൂര്‍ണ’ സ്കൂള്‍ മാനേജ്മെന്റ് പോര്‍ട്ടലിന്റെ തുടര്‍ച്ചയായാണ് ‘സമ്പൂര്‍ണ പ്ലസ് മൊബൈല്‍ ആപ്’ വികസിപ്പിച്ചത്. പി.ആർ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവന്‍കുട്ടി പദ്ധതിയുടെ ഉദ്ഘാടനവും ആപ്പിന്റെ പ്രകാശനവും നിർവഹിച്ചു.
അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും പ്രത്യേകം ലോഗിന്‍ സൗകര്യവും സമ്പൂര്‍ണ പ്ലസില്‍ ഉണ്ടാകും. നിലവില്‍ കുട്ടികളുടെ ഫോട്ടോ സ്കാന്‍ ചെയ്തോ അല്ലാതെയോ ആണ് സമ്പൂര്‍ണയില്‍ അപ്ലോഡ് ചെയ്യുക. എന്നാല്‍ അധ്യാപകന് സമ്പൂര്‍ണ പ്ലസ് ആപ് ഉപയോഗിച്ച് കുട്ടിയുടെ ചിത്രമെടുത്ത് നേരിട്ട് എളുപ്പത്തില്‍ അപ്ലോഡ് ചെയ്യാനാകും. ‘സമഗ്ര’ വിഭവ പോര്‍ട്ടലിലെ പഠന സഹായികള്‍ അനായാസമായി സമ്പൂര്‍ണ്ണ പ്ലസ് ആപ് വഴി കുട്ടികള്‍ക്ക് തുടര്‍ന്ന് ലഭിക്കും. മൊബൈല്‍ ആപ്പായി മാത്രമല്ല വെബ് പതിപ്പായി സാധാരണ കമ്പ്യൂട്ടറുകളിലും സമ്പൂര്‍ണ പ്ലസിലെ സേവനങ്ങള്‍ ലഭ്യമാകും. സ്കൂള്‍ കുട്ടികള്‍ക്കായി പ്രത്യേകം സൈബര്‍ സേഫ്റ്റി പ്രോട്ടോകോള്‍ തയാറാക്കി പ്രസിദ്ധീകരിച്ച സംസ്ഥാനമാണ് കേരളമെന്നും ഇവ കൃത്യമായി പാലിക്കുന്നതിനും കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കാതിരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്ലേ സ്റ്റോറില്‍ ‘സമ്പൂര്‍ണ പ്ലസ്’ എന്ന് നല്കി ഈ ആപ് ഡൗണ്‍ലോഡ് ചെയ്യാം. സമ്പൂര്‍ണ പ്ലസിന്റെ ആദ്യഘട്ട വിന്യാസം താൽപര്യം പ്രകടിപ്പിക്കുന്ന സ്കൂളുകളിലായിരിക്കും. ജില്ല-അസംബ്ലി മണ്ഡലം-തദ്ദേശഭരണ സ്ഥാപനം എന്നിങ്ങനെയും പ്രത്യേക താൽപര്യമെടുത്ത് ഇത് നടപ്പാക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ എസ്. ഷാനവാസ്, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.