ഖത്തറിൽ പഠനകാലം വരവേൽക്കാൻ സ്കൂളുകൾ
text_fieldsദോഹ: രണ്ടു മാസത്തോളം നീണ്ട അവധി കഴിഞ്ഞ് പഠനത്തിരക്കിൽ അലിയാൻ കാത്തിരിക്കുന്ന സ്കൂളുകളുടെ തയാറെടുപ്പ് വിലയിരുത്തി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ സ്വകാര്യ സ്കൂളുകളുടെയും കിൻഡർ ഗാർട്ടനുകളുടെയും മേധാവികളെ പങ്കെടുപ്പിച്ച് മന്ത്രാലയം നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. പ്രൈവറ്റ് എജുക്കേഷൻ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഉമർ അൽ നഅമ നേതൃത്വം നൽകിയ യോഗത്തിൽ 335 പ്രിൻസിപ്പൽമാർ പങ്കെടുത്തു.
ഓരോ സ്കൂളുകളുടെയും തയാറെടുപ്പുകൾ വിലയിരുത്തിയ അധികൃതർ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, ആവശ്യമായ സജ്ജീകരണങ്ങൾ, സുരക്ഷ പരിശോധന തുടങ്ങിയവ പൂർത്തിയാക്കിയതായി ഉറപ്പാക്കി. എല്ലാ പ്രധാന വിവരങ്ങളും നിയമങ്ങളും ചട്ടങ്ങളും സർക്കുലറുകളും സ്കൂൾ ജീവനക്കാരെ അറിയിക്കേണ്ടതിന്റെ പ്രാധാന്യം അൽ നഅമ യോഗത്തിൽ ഊന്നിപ്പറഞ്ഞു.
സ്കൂൾ ഉടമകൾ, പ്രിൻസിപ്പൽമാർ, ജീവനക്കാർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, കൗൺസിലുകൾ, മറ്റ് അനുബന്ധ തൊഴിലാളികൾ എന്നിവരുടെ ഉത്തരവാദിത്തങ്ങൾ, ബാധ്യത തുടങ്ങിയ പാലിക്കേണ്ടതിന്റെ പ്രധാന്യവും വിശദീകരിച്ചു നൽകി. നീണ്ട വേനലവധിയും കഴിഞ്ഞ് ആഗസ്റ്റ് 27നാണ് ഖത്തറിലെ വിദ്യാലയങ്ങളിൽ വീണ്ടും ക്ലാസുകൾ സജീവമാകുന്നത്.
ഇതിന് മുന്നോടിയായി അധ്യാപകരുടെയും ജീവനക്കാരുടെയുമെല്ലാം ജോലികൾ ആരംഭിച്ചു. ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ എല്ലായിടങ്ങളിലും പരിശീലന പരിപാടികളും മറ്റും സജീവമാണ്.
എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ അധ്യാപകർക്കായി അഞ്ചു ദിവസത്തെ ‘എജുക്കേറ്റേഴ്സ് കോൺക്ലേവ്’ സംഘടിപ്പിച്ചു. ആഗസ്റ്റ് 20 മുതൽ 24 വരെ നടന്ന കോൺക്ലേവിൽ എം.ഇ.എസിലെയും അബൂ ഹമൂർ ബ്രാഞ്ച് എം.ഇ.എസിലെയും അധ്യാപകർ പങ്കെടുത്തു. ഇന്ത്യയിൽനിന്ന് വിദ്യാഭ്യാസ വിദഗ്ധരും വിവിധ വിഷയങ്ങളിലെ പരിചയസമ്പന്നരും പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.