'കേരള'യിൽ ഒമ്പത് നൂതന പഠനവകുപ്പുകൾ ആരംഭിക്കാൻ സെനറ്റ് അനുമതി
text_fieldsതിരുവനന്തപുരം: ശാസ്ത്രസാങ്കേതിക രംഗത്തെ വളർച്ചക്കനുസൃതമായി പഠനവും ഗവേഷണവും നടത്താൻ കേരള സർവകലാശാലയിൽ പുതിയ ഒമ്പത് അതിനൂതന പഠനവകുപ്പുകൾ ആരംഭിക്കാൻ സെനറ്റ് അനുമതി നൽകി.
കമ്യൂണിക്കേഷൻ സയൻസ് ആൻഡ് ഇലക്ട്രോണിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് റോബോട്ടിക്സ്, ഡാറ്റ സയൻസ്, ഫങ്ഷനൽ ഓർഗാനിക് മെറ്റീരിയൽസ്, ഓഷ്യനോഗ്രാഫി ആൻഡ് ബ്ലൂ ഇക്കോണമി, റിന്യൂവെബിൾ എനർജി, ഇൻറർഗ്രേറ്റീവ് ബയോളജി, അറ്റ്മോസ്ഫെറിക് സയൻസ്, ഡിസൈൻ പഠനവകുപ്പുകളാണ് സർവകലാശാല ആരംഭിക്കുന്നത്. പി.ജി, പിഎച്ച്.ഡി പ്രോഗ്രാമുകളാണ് ഓരോ വകുപ്പിലും ഉൾപ്പെടുന്നത്.
ഡാറ്റ സയൻസ് വകുപ്പിൽ മൂന്ന് ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. പ്രധാനമായും സിഗ്നൽ ആൻഡ് ഇമേജ് പ്രോസസിങ്, നാനോ ടെക്നോളജി, സോളാർ എനർജി മെറ്റീരിയൽസ് മേഖലകളിൽ പഠനവും ഗവേഷണവും നടത്താനുദ്ദേശിച്ചാണ് കമ്യൂണിക്കേഷൻ സയൻസ് ആൻഡ് ഇലക്ട്രോണിക്സ് വകുപ്പ്.
കമ്പ്യൂട്ടർ വിഷൻ, മെഷീൻ ലേണിങ്, ബ്രെയിൻ ആൻഡ് കോഗ്നിറ്റീവ് സയൻസ്, റോബോട്ടുകളുടെ രൂപകൽപനയും വികസനവും തുടങ്ങിയ മേഖലയിലാണ് ആർട്ടിഫിഷ്യൽ ആൻഡ് റോബോട്ടിക്സ് വകുപ്പിലെ പഠനഗവേഷണം. ഗ്രാഫിക് ഡിസൈൻ, ഇൻറീരിയർ എന്നിവയാണ് പ്രധാനമായും ഡിസൈൻ വകുപ്പിൽ തുടങ്ങുക.
ഓരോവകുപ്പിലും ഒന്ന് വീതം പ്രഫസർ, അസോ. പ്രഫസർ, നാല് അസി. പ്രഫസർ എന്നിങ്ങനെയാണ് അധ്യാപക തസ്തിക ഉണ്ടാവുക. തുടക്കത്തിൽ ചില വകുപ്പുകളിൽ മറ്റ് പഠനവകുപ്പുകളിലെ അധ്യാപകരുടെ സേവനമാകും ഉണ്ടാവുക. വി.എസ്.എസ്.സി പോലുള്ള ഗവേഷണസ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.