വിഷയ മിനിമം മാർക്ക് ഏർപ്പെടുത്തിയ എട്ടാം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: വിജയിക്കാൻ വാർഷിക പരീക്ഷയിൽ ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയുടെ 30 ശതമാനം മാർക്ക് നിബന്ധന ഏർപ്പെടുത്തിയ ശേഷമുള്ള എട്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. സ്കൂൾ തലത്തിൽ പ്രസിദ്ധീകരിച്ച ഫലം വിദ്യാഭ്യാസ വകുപ്പിന്‍റെ സമ്പൂർണ പോർട്ടൽ വഴി അപ്ഡേറ്റ് ചെയ്യുന്നുണ്ട്. പൂർണരൂപത്തിലുള്ള ഫലം ഞായറാഴ്ചയോടെ ലഭ്യമാകും. സർക്കാർ മേഖലയിൽ 1,229ഉം എയ്ഡഡ് മേഖലയിൽ 1,434ഉം അൺഎയ്ഡഡ് മേഖലയിൽ 473ഉം ഉൾപ്പെടെ 3,136 സ്‌കൂളുകളിലാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ മേൽനോട്ടത്തിൽ എട്ടാം ക്ലാസ് പരീക്ഷ നടത്തിയത്.
ശനിയാഴ്ച വൈകീട്ട് 1900ത്തോളം സ്കൂളുകളിലെ പരീക്ഷ ഫലമാണ് സമ്പൂർണയിൽ രേഖപ്പെടുത്തിയത്. എട്ടാം ക്ലാസ് പരീക്ഷ മൂല്യനിർണയം പൂർത്തിയാക്കി ഏപ്രിൽ നാലിന് അധ്യാപകർ ഉത്തരക്കടലാസുകൾ സ്‌കൂളുകളിൽ എത്തിക്കണമെന്നും അഞ്ചിന് ഫലം പ്രഖ്യാപിക്കണമെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിരുന്നത്.
ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങൾ ഏഴിന് രക്ഷാകർത്താക്കളെ അറിയിക്കും. ഈ കുട്ടികൾക്ക് എട്ടുമുതൽ 24 വരെ അധിക പിന്തുണ ക്ലാസ് നടത്തും. രാവിലെ 9.30 മുതൽ 12.30 വരെയാകും ക്ലാസുകൾ. നിശ്ചിത മാർക്ക് നേടാത്ത വിഷയങ്ങളുടെ പിന്തുണ ക്ലാസുകളിൽ മാത്രം വിദ്യാർഥികൾ പങ്കെടുത്താൽ മതി. ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷയും 30ന് ഫലപ്രഖ്യാപനവും നടത്തും. ഒമ്പതാം ക്ലാസിൽ ക്ലാസ് കയറ്റത്തിന് അർഹത നേടാത്ത വിദ്യാർഥികൾക്ക് മുൻ വർഷത്തെ പോലെ സേ പരീക്ഷ നടത്തും. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസ് വരെയാണ് ഓൾ പ്രമോഷൻ നൽകിവന്നിരുന്നത്. പിന്തുണ ക്ലാസുകൾ നടത്താനും ഓരോ ജില്ലയിലും നിരീക്ഷണത്തിന് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുമുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ചു. സംസ്ഥാനതലത്തിൽ നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം തിങ്കളാഴ്ച ചേരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.