അക്കാദമിക് ക്രെഡിറ്റ് ബാങ്ക് സംവിധാനത്തിന്റെ ഭാഗമാകാൻ സ്ഥാപനങ്ങൾക്ക് യു.ജി.സി നിർദേശം
text_fieldsതിരുവനന്തപുരം: അക്കാദമിക് ക്രെഡിറ്റ് ബാങ്ക് സംവിധാനത്തിന്റെ ഭാഗമാകാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് യു.ജി.സി നിർദേശിച്ചു. വിദ്യാർഥികൾ വിവിധ കോഴ്സുകളുടെ ഭാഗമായി പൂർത്തിയാക്കുന്ന അക്കാദമിക് ക്രെഡിറ്റുകൾ നിക്ഷേപിക്കാനും ആവശ്യാനുസരണം ഉപയോഗിക്കാനും സൗകര്യമൊരുക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് അക്കാദമിക് ക്രെഡിറ്റ് ബാങ്ക്.
കോഴ്സിന്റെ ഭാഗമായി ഒരു സ്ഥാപനത്തിൽ നിശ്ചിത ക്രെഡിറ്റുകൾ ഒരു സ്ഥാപനത്തിലും അവശേഷിക്കുന്നവ മറ്റു സ്ഥാപനങ്ങളിലും പൂർത്തിയാക്കുന്നവർക്ക് ക്രെഡിറ്റുകൾ അക്കാദമിക് ക്രെഡിറ്റ് ബാങ്കിൽ നിക്ഷേപിച്ച് ബിരുദം/ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് സ്വന്തമാക്കുകയും ചെയ്യാം. കേന്ദ്ര വിവരസാങ്കേതിക, ഇലക്ട്രോണിക് മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷനൽ ഇ-ഗവേണൻസ് ഡിവിഷൻ, ഡിജിലോക്കർ ചട്ടക്കൂടിന് കീഴിലാണ് അക്കാദമിക് ക്രെഡിറ്റ് ബാങ്ക് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്.
വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൂർത്തിയാക്കുന്ന ക്രെഡിറ്റുകൾ അക്കാദമിക് ക്രെഡിറ്റ് ബാങ്കിൽ അക്കൗണ്ട് തുറന്ന് നിക്ഷേപിക്കാം. ഈ ക്രെഡിറ്റുകൾ വിദ്യാർഥികൾക്ക് ബിരുദം/ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് നൽകാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാം. ബിരുദം/ഡിപ്ലോമ/ സർട്ടിഫിക്കറ്റ് നേടാൻ വിദ്യാർഥിക്ക് ആവശ്യമായ പഠനമാർഗം, നിശ്ചിത സമയത്ത് കോഴ്സിൽനിന്നുള്ള പുറത്തുപോക്ക്, തിരിച്ചുവരവ് തുടങ്ങിയ സൗകര്യങ്ങൾ അക്കാദമിക് ക്രെഡിറ്റ് ബാങ്ക് ഒരുക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ www.abc.gov.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാനാണ് നിർദേശം. 2021-22 അധ്യയന വർഷം മുതൽ വിദ്യാർഥി നേടുന്ന ക്രെഡിറ്റ് വിവരങ്ങൾ അപ്ലോഡ് ചെയ്യണം. സ്ഥാപനങ്ങൾ ഇതിനായി നോഡൽ ഓഫിസർമാരെ നിയമിക്കണം. പരീക്ഷ അപേക്ഷയിൽ അക്കാദമിക് ക്രെഡിറ്റ് ബാങ്ക് (എ.ബി.സി) ഐഡി രേഖപ്പെടുത്താൻ വിദ്യാർഥികൾക്ക് നിർദേശം നൽകണമെന്നും യു.ജി.സി ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.