കേരള എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ ആഗസ്റ്റ് അഞ്ചിന് നടത്താൻ സാധ്യത
text_fieldsതിരുവനന്തപുരം: ജൂലൈ 24ന് നടത്താനിരുന്ന കേരള എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ മാറ്റി. െഎ.െഎ.ടി/എൻ.െഎ.ടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പ്രവേശനത്തിനായുള്ള ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ മൂന്നാം സെഷൻ ഇൗ മാസം 20 മുതൽ 25 വരെ നടത്താൻ നാഷനൽ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ച സാഹചര്യത്തിലാണ് സംസ്ഥാന പ്രവേശന പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പ്രവേശന പരീക്ഷ കമീഷണർ അറിയിച്ചു.
പകരം ആഗസ്റ്റ് അഞ്ചിന് പരീക്ഷ നടത്താനാണ് ആലോചന. സംസ്ഥാനത്തിന് പുറത്ത് പരീക്ഷ നടക്കുന്ന ഡൽഹി, മുംബൈ, ദുബൈ കേന്ദ്രങ്ങളിലെ സൗകര്യംകൂടി പരിശോധിച്ച ശേഷമായിരിക്കും തീയതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ നാലാം സെഷൻ ജൂലൈ 27 മുതൽ ആഗസ്റ്റ് രണ്ടു വരെയാണ് നടത്താൻ തീരുമാനിച്ചത്. ഇതിനു ശേഷമേ സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്താനാകൂ.
ജൂലൈ 24ന് പരീക്ഷ നടത്താൻ സംസ്ഥാനത്തിന് പുറത്തുള്ള മൂന്ന് കേന്ദ്രങ്ങളിലും അനുമതി ലഭിച്ചിരുന്നു. പരീക്ഷക്കുള്ള ചോദ്യപേപ്പറുകൾ കഴിഞ്ഞ ദിവസം അച്ചടി പൂർത്തിയാക്കി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജെ.ഇ.ഇ മെയിൻ ഇതെ സമയത്ത് ഷെഡ്യൂൾ ചെയ്തതിനെ തുടർന്ന് പരീക്ഷ മാറ്റേണ്ടിവന്നത്.
എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ മാറ്റാൻ തീരുമാനിച്ച സാഹചര്യത്തിൽ അപേക്ഷ സമർപ്പിച്ചവർക്ക് ഫോേട്ടാ, ഒപ്പ്, പേര് എന്നിവ പരിശോധിച്ച് ന്യൂനത പരിഹരിക്കാനും ഫീസ് കുടിശ്ശിക ഒടുക്കാനും നൽകിയ അവസരം തൽക്കാലം നിർത്തിവെച്ചതായി പരീക്ഷ കമീഷണർ അറിയിച്ചു. ഇതിനുള്ള അവസരം പിന്നീട് അറിയിക്കും. വിശദ വിജ്ഞാപനം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ.
മെഡിക്കൽ/എൻജിനീയറിങ് പ്രവേശനത്തിന് 149438 അപേക്ഷകർ
ഇൗ വർഷത്തെ എൻജിനീയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് 1,49,438 അപേക്ഷകർ.
എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷക്കായി 1,12,097 പേരാണ് അപേക്ഷിച്ചത്. ഇതിൽ എൻജിനീയറിങ് പ്രവേശനത്തിന് മാത്രമായി അപേക്ഷിച്ചത് 84,162 പേരാണ്. മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് 1,13,333 പേരാണ് അപേക്ഷിച്ചത്. ആർക്കിടെക്ചർ കോഴ്സുകളിൽ പ്രവേശനത്തിനായി 19,875 പേരാണ് അപേക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.