കരിപ്പൂരിൽ 2.11 കോടിയുടെ സ്വർണവും 1.61 കിലോ സ്വർണമിശ്രിതവും പിടികൂടി
text_fieldsrepresentational image
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നാലുപേരിൽനിന്നായി 2.11 കോടിയുടെ സ്വർണവും 1061 ഗ്രാം സ്വർണമിശ്രിതവും പിടികൂടി. കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസാണ് (ഡി.ആർ.ഐ) കാസർകോട് സ്വദേശികളായ മൊയ്തീൻ മിസ്യാൻ, ഇബ്രാഹിം ഖലീൽ എന്നിവരിൽനിന്ന് 1.7 കോടിയുടെ സ്വർണം പിടികൂടിയത്. 3.4 കിലോഗ്രാം സ്വർണമാണ് ഇവരിൽനിന്ന് കണ്ടെത്തിയത്.
ഇരുവരും ദോഹയിൽനിന്നുള്ള ഖത്തർ എയർവേസ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. നേരത്തേ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ആർ.ഐ പരിശോധന നടത്തിയത്. ഇരുവരെയും പിന്നീട് അറസ്റ്റ് ചെയ്തു. ഒക്ടോബർ 11ന് രണ്ട് യാത്രക്കാരിൽനിന്നായി 1.8 രൂപയുടെ സ്വർണം പിടിച്ചിരുന്നു. അടിവസ്ത്രത്തിനുള്ളിലായി ഒളിപ്പിച്ച 3.6 കിലോഗ്രാം സ്വർണവുമായി കോഴിക്കോട് സ്വദേശികളായ സൈനുൽ ആബിദ്, സിദ്ദീഖലി എന്നിവരാണ് പിടിയിലായിരുന്നത്.
എയർ കാർഗോ കോംപ്ലക്സ് വഴി, കേക്ക് നിർമിക്കാൻ ഉപയോഗിക്കുന്ന റോളറിലൂടെ കടത്താൻ ശ്രമിച്ച 41.70 ലക്ഷത്തിന്റെ സ്വർണം പിടികൂടിയത് എയർ കാർഗോ കസ്റ്റംസ് ഉദ്യോഗസ്ഥരാണ്. മലപ്പുറം തിരൂർക്കാട് സ്വദേശി സെൽവമാണ് (24) ദുബൈയിൽനിന്ന് കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന റോളറിന്റെ കൈപ്പിടിയിൽ സ്വർണം കടത്താൻ ശ്രമിച്ചത്. ബാഗേജ് എക്സ്റേ പരിശോധന നടത്തിയപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദപരിശോധനയിലാണ് സ്വർണവും നിക്കലും സിങ്കും ചേർന്ന ലോഹസംയുക്തംകൊണ്ട് നിർമിച്ച സ്വർണറോളർ പിടികൂടിയത്.
പിടികൂടിയ 1024.710 ഗ്രാം ലോഹസംയുക്തം വേർതിരിച്ചെടുത്തപ്പോൾ വിപണിയിൽ 41.70 ലക്ഷം രൂപ വിലയുള്ള 820.8 ഗ്രാം 24 കാരറ്റ് സ്വർണം ലഭിച്ചു. അസി. കമീഷണർ സിനോയ് കെ. മാത്യു, സൂപ്രണ്ട് പി.വി. പ്രവീൺ, ഇൻസ്പെക്ടർമാരായ സി.കെ. രാജ്കുമാർ, പി.എച്ച്. നൗഷാദ്, ടാക്സ് അസിസ്റ്റന്റ് ജിയാസ്, ഹെഡ് ഹവിൽദാർമാരായ പി. ഖമറുദ്ദീൻ, എം.ജെ. സാബു, സി.പി. ശാന്തകുമാരി എന്നിവർ നേതൃത്വം നൽകി. എയർ കസ്റ്റംസ് ഇന്റലിജൻസാണ് 1061 ഗ്രാം സ്വർണമിശ്രിതം പിടികൂടിയത്. കാസർകോട് മുട്ടതൊടി സ്വദേശി അബ്ദുൽ ബാസിത്തിൽ (24) നിന്നാണ് സ്വർണം പിടിച്ചത്. ഷാർജയിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. സ്വർണം ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.