മഷിനോട്ടക്കാരനെ ആക്രമിച്ച് സ്വർണാഭരണം കവർന്ന കേസ്; ഒരാൾകൂടി പിടിയിൽ
text_fieldsപറവൂർ: മഷിനോട്ടക്കാരനെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒരാൾകൂടി പിടിയിൽ. അമ്പലപ്പുഴ പാക്കള്ളിച്ചിറ വീട്ടിൽ രാജേഷാണ് (46) അറസ്റ്റിലായത്. കേസിൽ ചങ്ങനാശ്ശേരി കുന്നേൽ പുതുപറമ്പിൽ അജിത്കുമാറിനെ (40) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴയിൽ വീട് കുത്തിത്തുറന്ന് 100 പവൻ സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയാണ് രാജേഷ്.
10 വർഷമായി ഇയാളെ പൊലീസ് തിരയുകയായിരുന്നു. തോപ്പുംപടിയിൽനിന്ന് രാജേഷ് സ്കൂട്ടർ മോഷ്ടിച്ച ശേഷമാണ് അജിത്കുമാറിനെയും കൂട്ടി കവർച്ചക്ക് പറവൂരിൽ എത്തിയത്. ആലപ്പുഴ പാതിരപ്പിള്ളിയിലെ പെട്രോൾ പമ്പിലെ ജീവനക്കാരനെ കെട്ടിയിട്ടശേഷം പണം കവർന്ന കേസിലും ഇയാൾ പ്രതിയാണ്.
പെരുവാരത്ത് വീട് വാടകക്കെടുത്ത് മഷിനോട്ടം നടത്തിയ കൊടുങ്ങല്ലൂർ സ്വദേശിയായ വിജയനെ ഇവർ കെട്ടിയിട്ട് അബോധാവസ്ഥയിലാക്കി. ശേഷം ഏഴേകാൽ പവന്റെ ആഭരണങ്ങളും മൊബൈൽ ഫോണും മോഷ്ടിച്ചു. തുടർന്ന് കണ്ണൂർ ഭാഗത്ത് ഒളിവിലായിരുന്നു.
വെള്ളിയാഴ്ച ഇയാൾ എറണാകുളം സൗത്തിൽ വരുന്നുണ്ടെന്നറിഞ്ഞ് ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐ പ്രശാന്ത് പി. നായർ എന്നിവരുടെ നേതൃത്വത്തിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എ.എസ്.ഐമാരായ കെ.യു. ഷൈൻ, കെ. റെജി, ഉദ്യോഗസ്ഥരായ കെ.എം. ബിപിൻ, വി.എ. അഫ്സൽ, കെ. നൈന എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.