യുവാവിനെ വധിക്കാൻ ശ്രമം; മൂന്നുപേർക്കെതിരെ കേസ്
text_fieldsഇരിട്ടി: യുവാവിനോടുള്ള വൈരാഗ്യത്തിൽ സഹോദരനെ കുത്തിപ്പരിക്കേൽപിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർക്കെതിരെ മുഴക്കുന്ന് പൊലീസ് വധശ്രമത്തിന് കേസെടുത്തു.
വ്യാഴാഴ്ച രാത്രി തില്ലങ്കേരി കാവുംപടിയിലാണ് സംഭവം. കാവുംപടി സ്വദേശി അരയാക്കൂൽ നസ്മി (43)നെയാണ് ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നസ്മിന്റെ അനുജനോടുള്ള വൈരാഗ്യത്തിൽ പ്രതികൾ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു.
സംഭവത്തിൽ തില്ലങ്കേരി കാവുംപടി സ്വദേശികളായ കുന്നത്ത് സുബൈർ, ബഷീർ എന്ന ബച്ചി, അഷറഫ് എന്നിവർക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും മുഴക്കുന്ന് പൊലീസ് ഇൻസ്പെക്ടർ ശിവൻ ചോടത്ത് അറിയിച്ചു. ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആക്രമിസംഘം നസ്മിനെ വഴിയിൽ തടഞ്ഞുനിർത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇടതു നെഞ്ചിലും ഇടതുകാലിന്റെ തുടയിലും പരിക്കേറ്റ നസ്മിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അനുജൻ ഫസലിനെ തേടി വീട്ടിലെത്തിയ ആക്രമികൾ വീടിന്റെ വാതിലിൽ ചവിട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി നസ്മിന്റെ ഉമ്മ നബീസ പറഞ്ഞു.
ഇതിനുശേഷം അക്രമിസംഘം തിരിച്ചുപോകുന്നതിനിടയിലാണ് എതിരെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് വരുകയായിരുന്ന നസ്മിനെ ആക്രമിച്ചതെന്നും അവർ പറഞ്ഞു. ഇരുചക്ര വാഹനവും ആക്രമികൾ തകർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.