ചീനിക്കുഴി കൂട്ടക്കൊല: ഉദ്ദേശിച്ച പോലെ കൃത്യം നടത്താനായില്ലെന്ന് പ്രതി പറഞ്ഞതായി പൊലീസ്
text_fieldsതൊടുപുഴ: ചീനിക്കുഴിയിൽ അർധരാത്രിയിൽ മകനെയും മകന്റെ ഭാര്യയെയും അവരുടെ രണ്ടു പെൺമക്കളെയും ഉറങ്ങിക്കിടക്കവേ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹമീദിനെ തെളിവെടുപ്പിനെത്തിച്ചു. തെളിവെടുപ്പിനായി തിങ്കളാഴ്ചയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. പട്ടയംകവലയിലെ മൂത്തസഹോദരന്റെ വീട്ടിൽ ഹമീദിന്റെ പേരിലുള്ള ചില വസ്തുക്കളുടെ ആധാരങ്ങളും 2,20,000 രൂപയും സൂക്ഷിച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കി.
തുടർന്ന് ചീനിക്കുഴിയിലെ വീട്ടിലും പട്ടയംകവലയിലുള്ള ബന്ധുവീട്ടിലും എത്തിച്ചാണ് തെളിവെടുത്തത്. കൊലപാതകത്തിനുശേഷം ഹമീദ് രണ്ട് ബന്ധുക്കളെ ഫോണിൽ വിളിച്ച് താൻ കുടുംബാംഗങ്ങളെ ചുട്ടുകൊന്നതായി പറഞ്ഞിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉദ്ദേശിച്ച പോലെ കൊലപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ആളുകൾ ഓടിയെത്തിയെന്നും പറയുന്നുണ്ട്. ഇതിന്റെ ഫോൺ റെക്കോഡുകൾ നിർണായക തെളിവായതിനാൽ ശാസ്ത്രീയ പരിശോധനക്ക് ഹമീദിന്റെ ശബ്ദസാമ്പിളും പൊലീസ് ശേഖരിച്ചു.
കൊല്ലപ്പെട്ട മകൻ ഫൈസൽ തന്റെ കടയിൽ വിൽക്കാനായി ഉടുമ്പന്നൂരിലെ പമ്പിൽനിന്ന് 35 ലിറ്റർ പെട്രോൾ വാങ്ങിയിരുന്നു. ഇത് വീടിന്റെ പിന്നിൽ കന്നാസിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിൽ നിന്നാണ് നാല് ലിറ്റർ പെട്രോൾ താൻ മോഷ്ടിച്ചതെന്ന് ചീനിക്കുഴിയിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ ഹമീദ് പൊലീസിനോട് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പൊലീസ് നൂറ്റമ്പതിലേറെ പേരുടെ മൊഴിയെടുത്തിട്ടുണ്ട്. ഇതിലെ ചില വൈരുധ്യങ്ങളും പ്രതിയെ ചോദ്യം ചെയ്ത് വ്യക്തത വരുത്തി. തൊടുപുഴ ജില്ല ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം ചൊവ്വാഴ്ച വൈകീട്ടോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേസിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമമെന്ന് പൊലീസ് പറഞ്ഞു. മാർച്ച് 18ന് അർധരാത്രിയാണ് ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു- 45), ഭാര്യ ഷീബ (40), പെൺമക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരെ വീടിന് തീയിട്ട് ഹമീദ് കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.