ബംഗളൂരുവിൽ ഏഴുകോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി
text_fieldsക്രിസ്റ്റിന് സോചുരുചുക്പ്, ജിജോ പ്രസാദ്
ബംഗളൂരു: നഗരത്തിൽ മൂന്നിടങ്ങളില്‍നിന്നായി ഏഴു കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടികൂടി. മൂന്ന് കേസുകളിലായി എൻജിനീയർ ഉൾപ്പെടെ ഒമ്പതു മലയാളികളെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് ഇടനിലക്കാരനായ നൈജീരിയന്‍ പൗരനും പിടിയിലായിട്ടുണ്ട്. ഇയാളില്‍നിന്ന് രണ്ടുകോടി രൂപ വില മതിക്കുന്ന എം.ഡി.എം.എ കണ്ടെടുത്തു.
ബേഗൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍നിന്നാണ് നൈജീരിയന്‍ പൗരൻ ക്രിസ്റ്റിന് സോചുരുചുക്പ്വിനെ എം.ഡി.എം.എ ക്രിസ്റ്റലുകള്‍ സഹിതം ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇലക്ട്രോണിക് അളവ് ഉപകരണം, മൊബൈല്‍ഫോണ്‍, മയക്കുമരുന്ന് വിതരണത്തിന് ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം എന്നിവ പിടിച്ചെടുത്തു. 2012ല്‍ ബിസിനസ് വിസയിലാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. കോളജ് വിദ്യാർഥികളെയും നഗരത്തിലെ ഐ.ടി, ബി.ടി മേഖലകളിലെ പ്രഫഷനലുകളെയും ലക്ഷ്യമിട്ട് ഗ്രാമിന് 20,000 വരെ വിലയ്ക്ക് ഇയാള്‍ ലഹരിവസ്തുക്കള്‍ വിറ്റിരുന്നു. വിസ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് വ്യാജരേഖ നിർമിച്ചാണ് ഇയാള്‍ ഇന്ത്യയില്‍ തങ്ങിയിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഇലക്ട്രോണിക് സിറ്റി, യെലഹങ്ക, ന്യൂ ടൗണ്‍ പൊലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍നിന്നാണ് മലയാളികളെ പിടികൂടിയത്. ലഹരിക്കടത്തിന് ഉപയോഗിച്ചിരുന്ന കാറും പിടിച്ചെടുത്തിട്ടുണ്ട്. ഇലക്ട്രോണിക് സിറ്റിയില്‍നിന്ന് മലയാളി എൻജിനീയര്‍ ജിജോ പ്രസാദ് (32) അറസ്റ്റിലായി. സിവില്‍ എൻജനീയറായ ഇയാളെ പിടികൂടുമ്പോള്‍ കൈവശം ഒരു കിലോ 50 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് ഉണ്ടായിരുന്നതായി സിറ്റി ക്രൈംബ്രാഞ്ച് അറിയിച്ചു. ഇയാളുടെ ബൊമ്മസാന്ദ്രയിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടര കിലോ ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെടുത്തു.
25.06 ലക്ഷം രൂപ സൂക്ഷിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ഗ്രാമിന് 12,000 രൂപക്കാണ് ഇയാള്‍ കഞ്ചാവ് വിറ്റിരുന്നത്. കേരളത്തില്‍നിന്നാണ് ഹൈഡ്രോപോണിക് കഞ്ചാവ് കടത്തിയിരുന്നതെന്നാണ് ഇയാള്‍ പൊലീസിന് നല്കിയ മൊഴി. മൂന്നാമത്തെ സംഭവത്തിൽ കേരളത്തിൽനിന്നുള്ള എട്ടുപേരെ അറസ്റ്റ് ചെയ്തു. ഇവരുടെ കൈവശം 27 ലക്ഷം രൂപ വിലമതിക്കുന്ന 110 ഗ്രാം എം.ഡി.എം.എ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.