മൂത്തകുന്നത്ത് വീട്ടിൽനിന്ന് വ്യാജ വിദേശമദ്യ ശേഖരം പിടികൂടി
text_fieldsമൂത്തകുന്നത്ത് വീട്ടിൽനിന്ന് എക്സൈസ് സംഘം പിടികൂടിയ അനധികൃത വിദേശമദ്യ ശേഖരം
പറവൂർ: അനധികൃതമായി നിർമിച്ച വിദേശമദ്യ ശേഖരം എക്സൈസ് സംഘം പിടികൂടി. മൂത്തകുന്നം തറയിൽ കവലയിലെ ഒരു വീട്ടിൽനിന്നാണ് സർക്കാറിന്റെ വ്യാജമുദ്ര പതിപ്പിച്ച വൻ വിദേശമദ്യ ശേഖരം പിടികൂടിയത്.
500 കുപ്പികളിലായി രണ്ട് പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള 250 ലിറ്റർ കന്നാസുകൾ, പ്ലാസ്റ്റിക് ഡ്രമ്മുകൾ, മദ്യം കുപ്പിയിലാക്കി സീൽ ചെയ്യാൻ ഉപയോഗിച്ചിരുന്ന രണ്ട് യന്ത്രങ്ങൾ, കുപ്പിയിൽ പതിപ്പിക്കുന്ന ലേബലുകൾ, അടപ്പുകൾ, മദ്യം നിർമിക്കാൻ ഉപയോഗിക്കുന്ന എസൻസുകൾ, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവയാണ് പിടിച്ചെടുത്തത്. യഥാർഥ മദ്യക്കുപ്പിയിലെ ലേബൽ പോലെ തന്നെ പ്രിന്റ് ചെയ്ത രണ്ടായിരത്തോളം ലേബലുകൾ ഉണ്ടായിരുന്നു. കുപ്പിയുടെ അടപ്പിനു മുകളിലെ ഹോളോഗ്രാം സ്റ്റിക്കർ ഉൾപ്പെടെ ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് നിർമിച്ചിരുന്നത്. ഒരു വർഷം മുമ്പ് വീടു വാടകക്കെടുത്താണ് നിർമാണവും വിൽപനയും ആരംഭിച്ചത്. ഇരുനില വീടിന്റെ താഴെയുള്ള മുറികളിലായിരുന്നു നിർമാണം. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മേധാവിയായ അസിസ്റ്റന്റ് എക്സൈസ് കമീഷണർ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വാവക്കാട് സ്വദേശി ജിന്റോയാണ് വീട് വാടകക്ക് എടുത്തതെന്ന് എക്സൈസ് പറഞ്ഞു. ഇയാളെ പിടികൂടിയിട്ടില്ല. എന്നാൽ, ഇയാളുടെ കുടുംബം ഇവിടെയല്ല താമസിക്കുന്നത്. ഒന്നര മാസമായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു വീടും പരിസരവും. വീട്ടിൽ രാത്രിയിൽ വെളിച്ചം കാണാറുണ്ടായിരുന്നെന്നും ചില വാഹനങ്ങൾ വന്നുപോകാറുണ്ടായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടവരാണെന്നാണ് നാട്ടുകാരോട് ഈ വീട്ടിലുണ്ടായിരുന്നവർ പറഞ്ഞിരുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.