മാവേലിക്കരയിൽ ആറംഗസംഘം ഹോട്ടല്‍ അടിച്ചു തകര്‍ത്തു
text_fieldsമാവേലിക്കര: വെള്ളൂര്‍കുളത്തിന് സമീപം ആറംഗ സംഘം ഹോട്ടല്‍ അടിച്ചു തകര്‍ത്തു. മൂന്നുപേര്‍ക്ക് പരിക്ക്; അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
കസിന്‍സ് ഫാസ്റ്റ് ഫുഡ് കടയിലാണ് അക്രമം നടന്നത്. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരായ രതീഷ്ചന്ദ്രന്, അനുജയരാജ്, ജോസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ടിയൂര്‍ സ്വദേശികളായ വസിഷ്ഠ്, രാജീവ്, മണികണ്ഠന്,മനേഷ്, രതീഷ് എന്നിവർ അറസ്റ്റിലായി. അടുക്കളയിലെ സിങ്കില്‍ കൈകഴുകാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് യുവാക്കള്‍ ഹോട്ടല്‍ അടിച്ച് തകര്‍ത്തത്.
പാത്രങ്ങള്‍ കഴുകുന്ന സിങ്കില്‍ കൈയും വായും കഴുകാന്‍ വന്നത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ഹോട്ടലിന്റെ ഉള്‍ഭാഗം പൂര്‍ണമായും തകര്‍ത്തു. ജീവനക്കാര്‍ക്കും പിടിച്ചുമാറ്റാന്‍ ചെന്നവര്‍ക്കുമാണ് മര്‍ദനമേറ്റത്.
പൊലീസില്‍ വിവരം അറിയിച്ചതോടെയാണ് ഇവര്‍ മടങ്ങിയത്. എന്നാല്‍, കൂട്ടത്തിലുള്ള ഒരാളുടെ മൊബൈല്‍ ഫോണ്‍ നഷ്ടമായത് തിരിച്ചെടുക്കാന്‍ രണ്ടുപേര്‍ കടയില്‍ എത്തി. ഈ സമയം പൊലീസ് ഇവരെ പിടികൂടി. ഇവരെ പ്രതീക്ഷിച്ച് റോഡില്‍ കാത്തുനിന്ന മറ്റൊരാളെയും പൊലീസ് പിടികൂടുകയായിരുന്നു. പട്രോളിങ് സംഘം നടത്തിയ പരിശോധനയില്‍ രണ്ടുപേരെ മിച്ചല്‍ ജങ്ഷനില്‍ നിന്നുമാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
തലക്ക് അടിയേറ്റ് ഗുരുതരമായ പരിക്കേറ്റ രതീഷ്ചന്ദ്രന് നെറ്റിയിലും കണ്ണിനുമാണ് പരിക്ക്. കാഷ് കൗണ്ടറില്‍ ഇരുന്ന അനുജയരാജിന് തലക്ക് പരിക്കുണ്ട്. രതീഷ്ചന്ദ്രനെ മാവേലിക്കര ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.