ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഭീഷണി; സുഹൃത്തിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ച് യുവാവ്
text_fieldsപ്രതിയുമായി അന്വേഷണ സംഘം
സൂറത്ത്: ഗുജറാത്തിലെ ഭറൂചിൽ ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സൃഹൃത്തിനെ കൊന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തെളിവ് നശിപ്പിക്കാനായി മൃതദേഹം ഒമ്പത് കഷണങ്ങളാക്കി വെട്ടിനുറുക്കി പലയിടത്തായി ഉപേക്ഷിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ഉത്തർപ്രദേശിലെ ബിജ്നൂർ സ്വദേശിയായ ശൈലേന്ദ്ര ചൗഹാനാണ് പൊലീസിന്റെ പിടിയിലായത്. ബിജ്നൂരിൽനിന്നുതന്നെയുള്ള സചിൻ ചൗഹാനാണ് കൊല്ലപ്പെട്ടത്. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.
മാർച്ച് 28ന് സചിനെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. മാർച്ച് 29ന് ഭറൂചിലെ ഒരു അഴുക്കുചാലിൽ വെട്ടിമാറ്റപ്പെട്ട നിലയിൽ തല കണ്ടെത്തി. അടുത്ത മൂന്ന് ദിവസം പലയിടങ്ങളിൽ നിന്നായി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. തുടക്കത്തിൽ ഇത് ആരുടേതാണെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. കൈയിലെ ടാറ്റൂവാണ് കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ സഹായിച്ചത്. പിന്നാലെ സഹോദരനെ വിളിപ്പിച്ച് ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. സചിൻ അവസാനമായി ശൈലേന്ദ്രയോടൊപ്പമായിരുന്നുവെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.
കൊല്ലപ്പെട്ട സചിനും കുടുംബവും
സചിനും ശൈലേന്ദ്രയും ഇരുവരുടെയും കുടുംബത്തോടൊപ്പം ഭറൂച്ചിൽ താമസിച്ചു വരികയായിരുന്നു. ബന്ധുക്കൾ ഹോളി അവധിക്ക് നാട്ടിലേക്ക് പോയപ്പോഴാണ് കൊലപാതകം നടന്നത്. കൊലപാതകത്തിനു ശേഷം സചിന്റെ ഫോണുമായി പ്രതി ഭറൂച്ചിൽനിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്തു. സചിൻ ജീവനോടെയുണ്ടെന്ന് തോന്നിപ്പിക്കാനായി ബന്ധുക്കൾക്ക് ഫോണിൽനിന്ന് മെസേജുകളയച്ചു. പിൻ നമ്പരുൾപ്പെടെ സചിന്റെ എ.ടി.എം കാർഡ് പ്രതി ട്രെയിനിൽ ഉപേക്ഷിച്ചു. ആരെങ്കിലും എ.ടി.എം കാർഡ് ഉപയോഗിക്കുന്നതുവഴി പൊലീസിനെ വഴി തെറ്റിക്കാനായിരുന്നു ഉദ്ദേശ്യം.
മൃതദേഹം വെട്ടിമുറിച്ച് ഉപേക്ഷിക്കാനായി ഇയാൾ സ്ത്രീവേഷത്തിൽ പോകുകപോലും ഉണ്ടായെന്ന് പൊലീസ് പറയുന്നു. ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ച ശൈലേന്ദ്ര, സചിൻ തന്‍റെ ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ കാണിച്ച് പണം വേണമെന്ന് ആവശ്യപ്പെട്ട് ബ്ലാക്മെയിൽ ചെയ്തതായി വെളിപ്പെടുത്തി. മാർച്ച് 24ന് എല്ലാവരും നാട്ടിലേക്ക് പോയതിനു പിന്നാലെ ഇരുവരും മദ്യപിച്ചു. ഇതിനുശേഷം ചിത്രങ്ങളെ ചൊല്ലി തർക്കമുണ്ടാകുകയും കൊലപാതകം നടക്കുകയുമായിരുന്നു. മൂന്ന് ദിവസം മൃതദേഹം വീട്ടിൽ സൂക്ഷിച്ച ശേഷമാണ് വിവിധയിടങ്ങളിലായി ഉപേക്ഷിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.