കൈ വെട്ടിമാറ്റിയ ക്രൂരകൃത്യം; വിദ്യയുടെ മരണം ഉറപ്പിക്കാൻ ഭർത്താവ് ആസിഡും കരുതി
text_fieldsകോന്നി: കലഞ്ഞൂർ പറയങ്കോട് ചാവടി മലയിൽ വീട്ടിൽ വിദ്യയുടെ (27) കൈ വെട്ടിമാറ്റിയ ഭർത്താവ് സന്തോഷ് യുവതിയുടെ മരണം ഉറപ്പാക്കാൻ ആസിഡും കരുതിയിരുന്നു. വടിവാൾകൊണ്ടുള്ള വെട്ടിൽ മരിച്ചില്ലെങ്കിൽ മുഖത്ത് ഒഴിക്കാനുള്ള ആസിഡും കരുതിയിരുന്നതായി സന്തോഷ് പൊലീസിന്റെ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. ഏഴംകുളം അയിരിക്കോണം സന്തോഷ് ഭവനിൽ സന്തോഷിനെ (28) ഞായറാഴ്ച രാവിലെ തെളിവെടുപ്പിന് ശേഷം പത്തനംതിട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അറ്റുപോയ വിദ്യയുടെ ഇരുകൈയും തുന്നിച്ചേർത്തെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. അക്രമം തടയാൻ ശ്രമിക്കവെ പിൻഭാഗത്ത് വെട്ടേറ്റ വിദ്യയുടെ പിതാവ് വിജയൻ പദ്മനാഭനും (60) വിദഗ്ധ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
ശനിയാഴ്ച രാത്രി 8.20ന് വിദ്യയുടെ വീട്ടിൽ കയറി ആക്രമിച്ച സന്തോഷിനെ കൂടൽ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടിയിരുന്നു. ഏഴു വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. രണ്ടുകൊല്ലം മാത്രമേ ഒരുമിച്ച് താമസിച്ചുള്ളൂ. അഞ്ച് വർഷമായി പിണങ്ങി കഴിയുന്ന ഇവർക്ക് അഞ്ച് വയസ്സുള്ള മകനുണ്ട്. പത്തനംതിട്ട കുടുംബ കോടതിയിൽ വിവാഹ മോചനക്കേസ് നിലവിലുണ്ട്. ഇതിനിടെ മകനെ വിട്ടുതരണമെന്ന് വിദ്യയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇതിന് വിദ്യയും മാതാവ് സുധയും തയാറാകാതെ വന്നതോടെയാണ് സന്തോഷ് ആക്രമിച്ചത്. തലയെ ലക്ഷ്യംവെച്ച വെട്ട് വിദ്യ കൈകൾകൊണ്ട് തടയുകയായിരുന്നു. ഇടതുകൈ അറ്റുതൂങ്ങി. അടുത്ത വെട്ടുകൊണ്ട് വലതുകൈവിരലുകൾ അറ്റുപോയി. വിദ്യയുടെ മാതാവ് സുധയുടെ മൊഴിപ്രകാരമാണ് വധശ്രമത്തിന് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.