ഭിന്നശേഷിക്കാരിക്ക് പീഡനം:എ.എസ്.പി തെളിവെടുപ്പ് തുടങ്ങി
text_fieldsRepresentational Image
വെള്ളറട: കുന്നത്തുകാലില്‍ ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ എ.എസ്.പി ഓഫിസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരയുടെ വീട്ടിലെത്തി. ഒളിവില്‍ കഴിയുന്ന പ്രതി കുന്നത്തുകാല്‍ സ്വദേശി വിശ്വംഭര(70)നെ ഏഴുമാസമായിട്ടും പിടികൂടാനാകാത്ത സാഹചര്യത്തില്‍ വെള്ളറട പൊലീസിനുണ്ടായ വീഴ്ച്ച കണക്കിലെടുത്ത് രണ്ടാഴ്ച്ച മുമ്പാണ് അന്വേഷണം ജില്ല എ.എസ്.പിക്ക് കൈമാറിയത്.
ഒന്നരവർഷം മുമ്പ് നടന്ന പീഡനക്കേസില്‍ ചൈല്‍ഡ് ലൈനിന്റെ ഇടപെടലിലൂടെ കഴിഞ്ഞ ഏപ്രില്‍ 30 നാണ് വെള്ളറട പൊലീസ് കേസെടുത്തത്. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധങ്ങള്‍ ഇരമ്പിയപ്പോള്‍ നാലുമാസം മുമ്പ് പ്രതി സറണ്ടര്‍ ചെയ്യാന്‍ ബന്ധുക്കള്‍ പദ്ധതിയിട്ടെങ്കിലും രഹസ്യനീക്കങ്ങള്‍ പുറത്തായതോടെ നടന്നില്ല.
ചൈല്‍ഡ് ലൈൻ സമ്മര്‍ദത്തിൽ ഫയലുകള്‍ കൈമാറിയതോടെ അന്വേഷണം ചൂടുപിടിക്കുകയാണ്. ഉന്നത ബന്ധങ്ങളും സാമ്പത്തിക ശേഷിയുമുള്ള പ്രതിയുടെ ബന്ധുക്കള്‍ നിയമവിദഗ്ധരെ സമീപിച്ചിരിക്കുകയാണെന്നും ഇരയുടെ രക്ഷിതാക്കളെ സ്വാധീനിച്ച് മൊഴിമാറ്റിക്കാനുമുള്ള ശ്രമം നടക്കുന്നതായും രഹസ്യ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ആറംഗ സംഘത്തിന്റെ സ്പെഷല്‍ സ്ക്വാഡ് രുപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.