വീട് ആക്രമിച്ച് കവർച്ച: പ്രതി 18 വർഷത്തിനുശേഷം പിടിയിൽ
text_fieldsചാലക്കുടി: അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരികളെന്ന വ്യാജേനയെത്തി ചാലക്കുടി പോട്ടയിൽ വീടുകയറി ആക്രമിച്ച് കവർച്ച നടത്തി മുങ്ങിയ സംഘത്തിലെ ഒരാളെ വർഷങ്ങൾക്കുശേഷം പിടികൂടി. പത്തനംതിട്ട മെഴുവേലി വില്ലേജിൽ കുളനട തുമ്പമൺതാഴത്ത് മാമ്പിള്ളി വീട്ടിൽ രാജേഷ് കുമാറാണ് (39) പിടിയിലായത്. ഇയാൾ പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
18 വർഷം മുമ്പ് അതിരപ്പിള്ളിയിൽ 'പാണിയം ഗ്യാങ്ങ്' എന്ന പേരിൽ കുപ്രസിദ്ധിയാർജിച്ച ക്രിമിനൽ സംഘം വിനോദസഞ്ചാരികളെന്ന വ്യാജേന എത്തുകയും പിറ്റേന്ന് ചാലക്കുടി പോട്ടയിലെത്തി പ്രവാസി മലയാളിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പണവും സ്വർണാഭരണങ്ങളും കൊള്ളയടിച്ച് കടന്നുകളയുകയായിരുന്നു.
ഏഴോളം പേരടങ്ങുന്ന കൊള്ളസംഘത്തിലെ മറ്റുള്ളവരെ പ്രത്യേകാന്വേഷണ സംഘം ഏതാനും മാസങ്ങൾക്ക് ശേഷം പിടികൂടിയിരുന്നു. രാജേഷ് വിദേശത്തേക്ക് കടക്കുകയും വർഷങ്ങളോളം അവിടെ കഴിയുകയുമായിരുന്നു. ഇയാൾ നാട്ടിലെത്തിയതായി ജില്ല പൊലീസ് മേധാവിക്ക് സൂചന ലഭിച്ചതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിന് പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജേഷിന്റെ താമസ സ്ഥലം കണ്ടെത്തി ഇലവുംതിട്ട പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.