ഭാര്യയുടെ അവിഹിതം കണ്ടെത്തിയ ഭർത്താവ് വാടകക്കാരനെ ജീവനോടെ കുഴിച്ചിട്ടു
text_fieldsറോഹ്തക് (ഹരിയാന): ഭാര്യക്ക് മറ്റൊരാളുമായി പ്രണയബന്ധമുണ്ടെന്ന് മനസിലാക്കിയതിനെ തുടർന്ന് ഭർത്താവ് വാടകക്കാരനെ ജീവനോടെ കുഴിച്ചിട്ടു. ഹർദീപ് എന്നയാളാണ് സുഹൃത്തുക്കളുടെ സഹായത്തോടെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജഗ്ദീപിനെ തട്ടിക്കൊണ്ടുപോയി ഏഴ് അടി താഴ്ചയുള്ള കുഴിയിൽ ജീവനോടെ കുഴിച്ചിട്ടത്.
2024 ഡിസംബർ 24 നാണ് റോഹ്തക്കിലെ ബാബ മസ്ത്നാഥ് സർവകലാശാലയിൽ യോഗ അധ്യാപകനായ ജഗ്ദീപിനെ കാണാതായത്. പത്തു ദിവസം കഴിഞ്ഞ്, ജനുവരി 3-ന് ജഗ്ദീപിനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. എന്നാൽ അന്വേഷണത്തിൽ യാതൊരു പുരോഗതി ഉണ്ടായില്ല. സംഭവം നടന്ന് കൃത്യം മൂന്ന് മാസങ്ങൾക്ക് ശേഷം, 2025 മാർച്ച് 24-ന് ജഗ്ദീപിൻ്റെ മൃതദേഹം പൊലീസ് കണ്ടെത്തി.
ഹർദീപ്, ജഗ്ദീപിന് തൻ്റെ വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് കൊടുത്തിരുന്നു. എന്നാൽ, ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് മനസിലായതോടെയാണ് ഇയാൾ ക്രൂരപ്രതികാരത്തിന് തയ്യാറായത്. 2024 ഡിസംബർ 24-ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജഗ്ദീപിനെ ഹർദീപും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി. തുടർന്ന് ജഗ്ദീപിന്റെ വായിൽ ടേപ്പ് ഒട്ടിച്ച് കുഴിയിലേക്ക് തള്ളിയിടുകയായിരുന്നു.
നീണ്ട അന്വേഷണത്തിനൊടുവിൽ, ജഗ്ദീപിന്‍റെ ഫോൺ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ ഹർദീപിന്റെ പങ്ക് വ്യക്തമായി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഹർദീപിനെയും സുഹൃത്തായ ധർമ്മപാലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയും ജഗ്ദീപിന്‍റെ മൃതദേഹം കണ്ടെത്താൻ സഹായിക്കുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.