സ്വര്‍ണവും പണവുമായി മുങ്ങിയ നവവരൻ അറസ്റ്റിൽ
text_fieldsഅസറുദ്ദീൻ
അടൂർ: ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ചശേഷം സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവിനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം എം.എസ്.എച്ച്.എസ്.എസിന് സമീപം തെക്കേടത്ത് തറയില്‍ അസറുദ്ദീന്‍ റഷീദാണ് (30) അറസ്റ്റിലായത്.
ജനുവരി 30നായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാരപ്രകാരം നടന്നത്. തുടര്‍ന്ന് വരനും വധുവും വധുവിന്‍റെ വീട്ടിലെത്തി. 31ന് പുലര്‍ച്ച മൂന്നോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും താന്‍ ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും പറഞ്ഞാണ് വധൂഗൃഹത്തില്‍നിന്ന് പോയത്. ഇയാള്‍ പോയിക്കഴിഞ്ഞ് മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ഡ് ഓഫായിരുന്നു. തുടര്‍ന്ന്, സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വധുവിന്‍റെ 30 പവന്‍റെ ആഭരണങ്ങളില്‍ പകുതിയും വിവാഹത്തിന് നാട്ടുകാര്‍ സംഭാവന നല്‍കിയ 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസ്സിലായി.
വധുവിന്‍റെ പിതാവ് വരന്‍റെ വീട്ടുകാരെ വിവരം അറിയിച്ചശേഷം, അടൂർ പൊലീസില്‍ പരാതി നല്‍കി. അസറുദ്ദീന്‍ രണ്ടുവർഷം മുമ്പ് ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചതായി പൊലീസിന് മനസ്സിലായി. അന്വേഷണത്തിൽ പ്രതിയുടെ സാന്നിധ്യം ചേപ്പാടുള്ള ആദ്യഭാര്യയുടെ വീട്ടിലാണെന്ന് മനസ്സിലാക്കിയ പൊലീസ് പ്രതിയെ അവിടെനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിവൈ.എസ്.പി ആർ.ബിനുവിന്‍റെ മേൽനോട്ടത്തിൽ രൂപവത്കരിച്ച അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.