ആൾമാറാട്ട കേസ്: ബിട്ടി മൊഹന്തിയുടെ ജാമ്യ കാലാവധി നീട്ടി
text_fieldsബിട്ടി മൊഹന്തി അഭിഭാഷകൻ നിക്കോളാസ് ജോസഫിനൊപ്പം പയ്യന്നൂർ കോടതിയിൽ ഹാജരാവുന്നു
പയ്യന്നൂർ: വ്യാജരേഖയുണ്ടാക്കി ആൾമാറാട്ടം നടത്തിയെന്ന കേസിൽ ബിട്ടി മൊഹന്തിയുടെ ജാമ്യ കാലാവധി നീട്ടി.ശനിയാഴ്ച പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ ബിട്ടിയുടെ ജാമ്യ കാലാവധി ആഗസ്റ്റ് അഞ്ചുവരെയാണ് നീട്ടിയത്. രാജസ്ഥാനിൽ ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കവെ 2006ല്‍ പരോളിലിറങ്ങിയ ശേഷം കേരളത്തിലെത്തിയ ബിട്ടി വ്യാജരേഖയുണ്ടാക്കുകയും പേരുമാറ്റി ബാങ്കിൽ ജോലി നേടിയെന്നാണ് കേസ്. ഒഡിഷ മുന്‍ ഡി.ജി.പി ബി.ബി. മൊഹന്തിയുടെ മകനായ ബിട്ടി രാഘവ് രാജ് എന്ന പേരിലേക്കാണ് പത്താം ക്ലാസ് മുതല്‍ എന്‍ജിനീയറിങ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വരെ വ്യാജമായി മാറ്റിയിരുന്നത്.
കണ്ണൂരിലെത്തിയ ബിട്ടി കണ്ണൂര്‍ സര്‍വകലാശാലയില്‍ ചേരുകയും എം.ബി.എ ബിരുദമെടുക്കുകയും ചെയ്തു. തുടര്‍ന്ന് എസ്.ബി.ടി ശാഖയില്‍ പ്രൊബേഷനറി ഓഫിസറായി ജോലിയില്‍ പ്രവേശിച്ചു.ആറുവര്‍ഷത്തിലധികം കണ്ണൂരില്‍ താമസിച്ചുവന്ന ബിട്ടിയെ 2013ല്‍ പഴയങ്ങാടി പൊലീസ് തിരിച്ചറിഞ്ഞ് കേസെടുക്കുകയായിരുന്നു. എന്നാൽ രാഘവ് രാജ് ബിട്ടിയാണെന്ന് തെളിയിക്കാൻ പ്രാഥമിക അന്വേഷണത്തിൽ സാധിച്ചിരുന്നില്ല. രാഘവ് രാജ് എന്ന പേരില്‍ കഴിയുന്നത് ബിട്ടി മൊഹന്തി ആണെന്ന് കാണിച്ച് ബാങ്ക് അധികൃതര്‍ക്കും പൊലീസിനും ലഭിച്ച കത്താണ് ഇയാളെ തിരിച്ചറിയാന്‍ കാരണമായത്.
വ്യാജരേഖയുണ്ടാക്കൽ, ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ബിട്ടിക്കെതിരെ പഴയങ്ങാടി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസിലാണ് ബിട്ടി മൊഹന്തി പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരായത്.കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ ബിട്ടി മൊഹന്തിക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ച് അഭിഭാഷകന്‍ നിക്കോളാസ് ജോസഫ് അവധിക്കുള്ള അപേക്ഷ നല്‍കിയിരുന്നു. ഇതു പരിഗണിച്ച കോടതി ശനിയാഴ്ച ഹാജരാവാൻ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹാജറായത്. ബിട്ടി മൊഹന്തി ഇപ്പോള്‍ ഒഡിഷ ഹൈകോടതി അഭിഭാഷകനായി പ്രാക്ടിസ് ചെയ്തുവരുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.