മഷിനോട്ടക്കാരനെ അബോധാവസ്ഥയിലാക്കി സ്വർണവും മൊബൈലും കവർന്നു
text_fieldsപറവൂർ: പട്ടാപ്പകൽ മഷിനോട്ടക്കാരനെ കെട്ടിയിട്ട് അബോധാവസ്ഥയിലാക്കിയ ശേഷം സ്വർണവും മൊബൈൽ ഫോണും കവർന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. തൈക്കൂട്ടത്തിൽ വിജയനെയാണ് (62) ആക്രമിച്ചത്. കൊടുങ്ങല്ലൂർ സ്വദേശിയായ വിജയൻ മൂന്നുവർഷമായി പെരുവാരത്ത് വീട് വാടകക്കെടുത്താണ് മഷിനോട്ടം നടത്തുന്നത്.
ചൊവ്വാഴ്ച ഉച്ചക്ക് വീട്ടിലേക്ക് കയറിവന്ന രണ്ടുപേർ മഷി നോക്കണമെന്ന് ആവശ്യപ്പെട്ടു. ഒരാൾ തന്റെ മുഖലക്ഷണം പറയാമോ എന്നും ചോദിച്ചു. താങ്കളുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടെന്ന് വിജയൻ പറഞ്ഞപ്പോൾ ഭാര്യയെകൂട്ടി വരാമെന്നും വിസിറ്റിങ് കാർഡ് വേണമെന്നും വന്നയാൾ ആവശ്യപ്പെട്ടു. വിസിറ്റിങ് കാർഡ് എടുക്കാൻ തിരിഞ്ഞപ്പോൾ വന്നവരിൽ ഒരാൾ തോർത്ത് ഉപയോഗിച്ച് വിജയന്റെ വായ് മുടിക്കെട്ടിയ ശേഷം എന്തോ ദ്രാവകം മണപ്പിച്ച് ബോധംകെടുത്തി.
തുടർന്ന് മാല, ബ്രേസ്ലറ്റ്, രണ്ട് മോതിരം അടക്കം ഏഴേകാൽ പവന്റെ ആഭരണങ്ങളും മൊബൈൽ ഫോണും കൊണ്ടുപോയി. ഒരുമണിക്കൂറിന് ശേഷം ബോധം തിരിച്ചുകിട്ടിയ വിജയൻ പുറത്തിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കേസരി ബസ് സ്റ്റോപ് വരെ പൊലീസ് നായ് ഓടി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.